Logo
Sun, Aug 09, 2026 • 10:17 PM
LIVE TV
Watch

No business videos available

No Middle East videos available

അവസാന ഓവറിൽ സിറാജിന്റെ സിക്‌സർ മഴ; ശ്രീലങ്കൻ ഇലവനെതിരെ ഇന്ത്യക്ക് ആവേശജയം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 09, 2026
1 min read
SHARE:
SAVE: Login to save

അവസാന ഓവറിൽ സിറാജിന്റെ സിക്‌സർ മഴ; ശ്രീലങ്കൻ ഇലവനെതിരെ ഇന്ത്യക്ക് ആവേശജയം

കൊളംബോ: ശ്രീലങ്കൻ ഇലവനെതിരായ സന്നാഹമത്സരത്തിൽ ഇന്ത്യക്ക് ആവേശജയം. ആറു വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. അവസാന ദിനം 207 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്താണ് മത്സരം പൂർത്തിയാക്കിയത്. അവസാന ഓവറിൽ തുടർച്ചയായി മൂന്ന് സിക്‌സറുകൾ പറത്തിയ മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്.

നേരത്തെ ശ്രീലങ്കൻ ഇലവൻ രണ്ടാം ഇന്നിങ്‌സ് ആറു വിക്കറ്റ് നഷ്ടത്തിൽ 200 റൺസിൽ ഡിക്ലയർ ചെയ്തതോടെയാണ് ഇന്ത്യക്ക് 207 റൺസ് വിജയലക്ഷ്യം ലഭിച്ചത്. പരിക്കിനെ തുടർന്ന് ടീമിൽ തിരിച്ചെത്തിയ ശുഭ്മാൻ ഗിൽ യശസ്വി ജയ്‌സ്വാളിനൊപ്പം ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പൺ ചെയ്തു. തുടക്കത്തിൽ ശ്രദ്ധയോടെ ബാറ്റ് ചെയ്ത ഇരുവരും ആദ്യ വിക്കറ്റിൽ മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഒൻപത് ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 54 റൺസെന്ന നിലയിലായിരുന്നു.

പിന്നീട് ഇരുവരും ആക്രമണാത്മകമായി ബാറ്റ് വീശിയതോടെ ഇന്ത്യ അതിവേഗം റൺസ് കണ്ടെത്തി. പത്താം ഓവറിൽ ഒരു സിക്‌സും രണ്ട് ഫോറുമടക്കം 15 റൺസാണ് ഇന്ത്യ നേടിയത്. 15 ഓവർ പൂർത്തിയാകുമ്പോഴേക്കും ഇന്ത്യ 100 റൺസ് പിന്നിട്ടു. ജയ്‌സ്വാൾ അർധസെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെ റിട്ടയേർഡ് ഹർട്ടായി മടങ്ങി.

തുടർന്ന് ഋഷഭ് പന്ത് ക്രീസിലെത്തി. ഗിൽ 44 റൺസെടുത്ത് പുറത്തായി. 21 പന്തുകൾ നേരിട്ടിട്ടും റൺസൊന്നും നേടാതിരുന്ന പന്ത് 22-ാം പന്തിലാണ് ആദ്യ റൺ കണ്ടെത്തിയത്. പിന്നീട് സിക്‌സറുകളുമായി താരം സ്കോറിങ് വേഗത്തിലാക്കി. പന്തും ധ്രുവ് ജുറേലും ചേർന്ന് ഇന്ത്യയെ മുന്നോട്ടുനയിച്ചു. 28 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 150 റൺസെന്ന നിലയിലായിരുന്നു. പിന്നീട് ജുറേൽ 17 റൺസിനും പന്ത് 28 റൺസിനും പുറത്തായി.

തുടർന്ന് രവീന്ദ്ര ജഡേജയും മാനവ് സുതാറും ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയി. ഇരുവരും റിട്ടയേർഡ് ഹർട്ടായി മടങ്ങിയതോടെ ഗുർനൂർ ബ്രാർ ക്രീസിലെത്തി. രണ്ട് റൺസെടുത്ത് ബ്രാർ പുറത്തായതോടെ ഇന്ത്യ 178 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലായി. പിന്നീട് സാരാൻശ് ജെയിനും മുഹമ്മദ് സിറാജും ചേർന്നാണ് ഇന്ത്യൻ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയത്. മത്സരം അവസാനിക്കാൻ മൂന്ന് ഓവർ മാത്രം ശേഷിക്കെയാണ് സിറാജ് ക്രീസിലെത്തിയത്. ആദ്യ രണ്ട് ഓവറുകളിൽ സാവധാനം കളിച്ച സിറാജിന് അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ 16 റൺസായിരുന്നു വേണ്ടിയിരുന്നത്.

എന്നാൽ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തുകളും സിക്‌സറിന് പറത്തി സിറാജ് ഇന്ത്യയെ വിജയത്തിലെത്തിച്ചു. സന്നാഹമത്സരമായതിനാൽ ഓവറിലെ മുഴുവൻ പന്തുകളും ഇന്ത്യക്ക് നേരിടാൻ അവസരം ലഭിച്ചു. സിറാജ് പിന്നീട് ഒരു ബൗണ്ടറിയും നേടി.രണ്ടാം ഇന്നിങ്‌സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്തപ്പോഴാണ് ശ്രീലങ്കൻ ഇലവൻ ഡിക്ലയർ ചെയ്തത്. ഓപ്പണർമാരായ രവിന്ദു രസന്ത (8), പസിന്ദു സൂര്യഭണ്ഡാര (4), പവൻ രത്‌നായകെ (16) എന്നിവർ വേഗത്തിൽ പുറത്തായി.

നിഷാൻ മധുഷ്‌കയുടെ അർധസെഞ്ചുറിയാണ് ശ്രീലങ്കൻ ഇലവന് കരുത്തായത്. മധുഷ്‌കയും അഞ്ജല ഭണ്ഡാരയും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് ടീമിനെ 100 കടത്തി. 63 റൺസെടുത്ത മധുഷ്‌ക റിട്ടയേർഡ് ഹർട്ടായി മടങ്ങി. ഭണ്ഡാര 35 റൺസും നിപുൺ ധനഞ്ജയ 46 റൺസും നേടി. ഇന്ത്യക്കായി ഗുർനൂർ ബ്രാറും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 357 റൺസെടുത്ത് ഡിക്ലയർ ചെയ്തിരുന്നു. മറുനാടൻ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യൻ ഇന്നിങ്‌സിന്റെ പ്രധാന സവിശേഷത. 164 പന്തിൽ 142 റൺസുമായി പടിക്കൽ പുറത്താകാതെ നിന്നു.

രവീന്ദ്ര ജഡേജ 63 റൺസും മാനവ് സുതാർ 41 റൺസും കെ.എൽ. രാഹുൽ 40 റൺസും ഗുർനൂർ ബ്രാർ 36 റൺസും നേടി. ശ്രീലങ്കൻ ഇലവൻ ആദ്യ ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 363 റൺസിൽ ഡിക്ലയർ ചെയ്തിരുന്നു.

ഇന്ത്യ ആറ് റൺസ് പിന്നിലായാണ് ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഇതോടെ ആറ് റൺസ് ലീഡോടെയാണ് ശ്രീലങ്കൻ ഇലവൻ രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയത്. 200 റൺസിൽ ഡിക്ലയർ ചെയ്തതോടെ ഇന്ത്യക്ക് 207 റൺസ് വിജയലക്ഷ്യം ലഭിക്കുകയും സിറാജിന്റെ തകർപ്പൻ ഫിനിഷിലൂടെ ഇന്ത്യ അത് മറികടക്കുകയുമായിരുന്നു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10