കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ചരിത്ര നേട്ടം; ബോക്‌സിങ്ങിൽ 7 സ്വർണമടക്കം 10 മെഡലുകൾ
കോമൺവെൽത്ത് ഗെയിംസ് ബോക്‌സിങ് റിങ്ങിൽ 7 സ്വർണവും 3 വെള്ളിയും ഉൾപ്പെടെ 10 മെഡലുകൾ വാരിയംകൂട്ടി ഇന്ത്യ ചരിത്രനേട്ടം കുറിച്ചു. ഒരു കോമൺവെൽത്ത് ഗെയിംസിൽ ബോക്‌സിങ്ങിൽ ഏതെങ്കിലുമൊരു രാജ്യം ഇത്രയും സ്വർണമെഡലുകൾ നേടുന്നത് ഇതാദ്യമായാണ്. ആകെ ഉണ്ടായിരുന്ന 14 സ്വർണമെഡലുകളിൽ പകുതിയും (7 എണ്ണം) ഇന്ത്യൻ താരങ്ങളാണ് സ്വന്തമാക്കിയത്. ആകെ 14 അംഗ (7 പുരുഷന്മാർ, 7 വനിതകൾ) ടീമുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. വനിതകൾ മത്സരിച്ച ഏഴ് വിഭാഗങ്ങളിൽ അഞ്ചിലും സ്വർണവും ഒന്നിൽ വെള്ളിയും നേടിയപ്പോൾ, പുരുഷന്മാർ രണ്ട് സ്വർണവും രണ്ട് വെള്ളിയും സ്വന്തമാക്കി. 2018-ൽ 3 സ്വർണമടക്കം 9 മെഡലുകളും 2022 ബർമിങ്ഹാമിൽ 3 സ്വർണവും ഒരു വെള്ളിയും 3 വെങ്കലവുമടക്കം 7 മെഡലുകളും നേടിയതായിരുന്നു ഇതിനുമുമ്പത്തെ മികച്ച പ്രകടനങ്ങൾ.
മെഡൽ തിളക്കത്തിന് പിന്നിലെ ‘ഭിവാനിക്കരുത്ത്’
ഇന്ത്യൻ ബോക്‌സിങ്ങിന്റെ 'ക്യൂബ' എന്നറിയപ്പെടുന്ന ഹരിയാനയിലെ ഭിവാനിയുടെ കരുത്താണ് ഈ മെഡൽ കൊയ്ത്തിന് പിന്നിൽ പ്രവർത്തിച്ചത്. വനിതകൾ നേടിയ 5 സ്വർണമെഡലുകളിൽ നാലെണ്ണവും ഭിവാനി സ്വദേശികളായ താരങ്ങളാണ് നേടിയത്. പ്രീതി പവാർ (54 കിലോ), ജെയ്‌സ്മിൻ ലംബോറിയ (57 കിലോ), സാക്ഷി ചൗധരി (51 കിലോ), പ്രിയ ഗാംഗ്ഹാസ് (60 കിലോ) എന്നിവരാണ് ഭിവാനിയിൽ നിന്നുള്ള സ്വർണനേട്ടക്കാർ. 70 കിലോ വിഭാഗത്തിൽ സ്വർണം നേടിയ അരുന്ധതി ചൗധരി രാജസ്ഥാൻ സ്വദേശിയാണെങ്കിലും പരിശീലനം നേടിയത് ഭിവാനിയിലാണ്. പുരുഷന്മാരിൽ സച്ചിൻ സിവാഷ് (60 കിലോ) ഭിവാനി സ്വദേശിയും, അങ്കുഷ് പംഘൽ (80 കിലോ - സ്വർണം), നരേന്ദർ ബെർവാൾ (90+ കിലോ - വെള്ളി) എന്നിവർ ഹരിയാനയിലെ ഹിസാർ സ്വദേശികളുമാണ്.
പരമ്പരകളുടെ പാരമ്പര്യവും ഭിവാനി ക്ലബ്ബും
ഒളിമ്പിക് മെഡലിസ്റ്റ് വിജേന്ദർ കുമാർ, അഖിൽ കുമാർ, ജിതേന്ദർ കുമാർ, വികാസ് കൃഷ്ണൻ തുടങ്ങി ഇന്ത്യ കണ്ട മികച്ച ബോക്‌സർമാരെല്ലാം വളർന്നുവന്നത് ഭിവാനിയിലാണ്. അർജുന, ദ്രോണാചാര്യ അവാർഡ് ജേതാവായ ഹവാ സിങ് സ്ഥാപിച്ച 'ഭിവാനി ബോക്‌സിങ് ക്ലബ്ബാ'ണ് ഈ പ്രതിഭകളുടെ കളരി. രണ്ട് തവണ ഏഷ്യൻ ഗെയിംസ് ചാമ്പ്യനായ ഹവാ സിങ്ങിന്റെ പേരക്കുട്ടിയുടെ മകളാണ് ഇത്തവണ സ്വർണം നേടിയ ജെയ്‌സ്മിൻ ലംബോറിയ. ഗുരുതരമായ അസുഖത്തെ തുടർന്ന് ആശുപത്രിവാസം കഴിഞ്ഞ് വെറും മൂന്നാഴ്ചയ്ക്ക് ശേഷമാണ് ജെയ്‌സ്മിൻ ഈ അപൂർവ നേട്ടം കൈവരിച്ചത്.
ശരീരഭാരം കുറച്ച്, പ്രതിബന്ധങ്ങൾ തരണം ചെയ്ത് സാക്ഷി ചൗധരിയുടെ സ്വർണവേട്ട
വനിതകളുടെ 51 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ സാക്ഷി ചൗധരിയുടെ യാത്ര ഏറെ വേറിട്ടതായിരുന്നു. മുൻപ് 54 കിലോ വിഭാഗത്തിൽ മത്സരിച്ചിരുന്ന സാക്ഷി, ആ വിഭാഗത്തിൽ പ്രീതി പവാറിന് യോഗ്യത ലഭിച്ചതോടെ മൂന്ന് കിലോയോളം ശരീരഭാരം കുറച്ചാണ് പുതിയ കാറ്റഗറിയിൽ യോഗ്യതാ മത്സരങ്ങൾക്കിറങ്ങിയത്. മെയ് മാസത്തിൽ പട്യാലയിൽ നടന്ന സെലക്ഷൻ ട്രയൽസിൽ രണ്ട് തവണ ലോക ചാമ്പ്യനായ നിഖാത്ത് സരീനെയും (4-1), ഫൈനലിൽ 48 കിലോ വിഭാഗത്തിലെ ലോക ചാമ്പ്യൻ മിനാക്ഷി ഹൂഡയെയും (5-0) പരാജയപ്പെടുത്തിയാണ് സാക്ഷി ഗെയിംസിനുള്ള ടിക്കറ്റ് ഉറപ്പിച്ചത്. തുടർന്ന് ഗെയിംസ് ഫൈനലിൽ ഇംഗ്ലണ്ടിന്റെ റൂബി വൈറ്റിനെ ഏകപക്ഷീയമായി (5-0) തകർത്താണ് സാക്ഷി സ്വർണമണിഞ്ഞത്. ഭിവാനിയിലെ ഒരു കർഷകന്റെ മകളായ സാക്ഷി 2021 മുതൽ പൂണെയിലെ ആർമി സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശീലിക്കുന്നത്. 2025-ലെ ലോക ബോക്‌സിങ് കപ്പിലും സാക്ഷി ജേതാവായിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.