നെറ്റ്‌വർക്ക് വികസനത്തിന് പണം വേണം; മൊബൈൽ നിരക്ക് കൂട്ടേണ്ടിവരുമെന്ന് വി.ഐ.
ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ സേവന നിരക്കുകൾ വീണ്ടും വർധിപ്പിക്കേണ്ട സാഹചര്യം ഉടലെടുത്തതായി സൂചന നൽകി വോഡഫോൺ ഐഡിയ (വി.ഐ.) ചെയർമാൻ കുമാർ മംഗളം ബിർള. അടുത്ത തലമുറ ടെലികോം ശൃംഖല വികസിപ്പിക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനും നിലവിലെ കുറഞ്ഞ നിരക്കിൽ ഡാറ്റാ സേവനങ്ങൾ തുടർന്നുകൊണ്ടുപോകാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നെറ്റ്‌വർക്ക് വികസനത്തിനായി 45,000 കോടി രൂപയുടെ വായ്പ സമാഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഓഹരി ഉടമകൾക്ക് അയച്ച കത്തിൽ ബിർള ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്ത് ഒരു മൊബൈൽ ഉപയോക്താവിൽ നിന്ന് ടെലികോം കമ്പനികൾക്ക് ഏറ്റവും കുറഞ്ഞ ശരാശരി വരുമാനം ലഭിക്കുന്ന രാജ്യം ഇന്ത്യയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ 4ജി, 5ജി ഉൾപ്പെടെയുള്ള അടുത്ത തലമുറ ശൃംഖലകൾ വിപുലീകരിക്കണമെങ്കിൽ സേവന നിരക്കുകളിൽ വർധന അനിവാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്ത് ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുടെ എണ്ണം ഒരു ബില്യൺ എന്ന ചരിത്രനേട്ടം കൈവരിച്ചതും ഇന്ത്യൻ ടെലികോം മേഖലയിലെ വളർച്ചയുടെ പ്രധാന സൂചകമാണെന്ന് ബിർള പറഞ്ഞു.
മാർച്ച് മാസത്തിലെ കണക്കുകൾ പ്രകാരം, ഒരു ഉപയോക്താവിൽ നിന്ന് വോഡഫോൺ ഐഡിയയ്ക്ക് ലഭിച്ച ശരാശരി പ്രതിമാസ വരുമാനം (ARPU) 190 രൂപയാണ്. വർഷങ്ങളായി ഉപഭോക്താക്കളെ നഷ്ടപ്പെട്ടിരുന്ന കമ്പനിക്ക് മാർച്ചിൽ ഉപഭോക്തൃ എണ്ണത്തിൽ വീണ്ടും വർധന രേഖപ്പെടുത്താനായതും ശ്രദ്ധേയമാണ്.
കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ പ്രതിസന്ധികൾ പരിഹരിക്കുന്നതിൽ നിർണായകമായിരുന്നുവെന്നും 2027 സാമ്പത്തിക വർഷത്തിൽ കൂടുതൽ സാമ്പത്തിക സ്ഥിരതയും മെച്ചപ്പെട്ട പ്രവർത്തനവും കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കുമാർ മംഗളം ബിർള വ്യക്തമാക്കി.
ടെലികോം മേഖലയിലെ വളർച്ചയ്ക്ക് കേന്ദ്രസർക്കാരിന്റെ നയങ്ങളും നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ പബ്ലിക് സർവീസുകൾ, വിദ്യാഭ്യാസം, ആരോഗ്യം, ധനകാര്യ സേവനങ്ങൾ, ഇ-ഗവേണൻസ്, ടെലികോം, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിലെ ഡിജിറ്റൽ പുരോഗതി രാജ്യത്തെ ടെലികോം വ്യവസായത്തിന് കൂടുതൽ കരുത്ത് പകർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.