കേരളത്തിലെ ഏറ്റവും വലിയ കട്ടൗട്ടുമായി പാത്രമംഗലം! ഇത്തവണ 60 അടി ഉയരത്തിൽ തിളങ്ങി മലയാളി താരം തഹ്സിൻ
തൃശൂർ: "നാളെയെൻ നാടും വരും" എന്ന നെഞ്ചുറപ്പുള്ള മുദ്രാവാക്യവുമായി തൃശൂർ ജില്ലയിലെ പാത്രമംഗലം ഗ്രാമം വീണ്ടും ലോകകപ്പ് ആവേശത്തിലേക്ക്. കഴിഞ്ഞ ഖത്തർ ലോകകപ്പ് കാലത്ത് ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ചേത്രിയുടെ 53 അടി ഉയരമുള്ള ഭീമാകാരമായ കട്ടൗട്ട് ഉയർത്തി ശ്രദ്ധ നേടിയ ഈ കൊച്ചു ഗ്രാമം, ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഇത്തവണ ലോകകപ്പിലെ മലയാളി സാന്നിധ്യമായ തഹ്സിൻ മുഹമ്മദ് ജംഷിദിന്റെ 60 അടി ഉയരമുള്ള കട്ടൗട്ടാണ് പാത്രമംഗലത്ത് ഉയർന്നിരിക്കുന്നത്. ഇത് നിലവിൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ കട്ടൗട്ടാണ്.
പ്രവാസിയായ അഷ്‌റഫ് മുഹമ്മദുണ്ണിയുടെ നേതൃത്വത്തിലുള്ള 'പാത്രമംഗലം കൂട്ടായ്മ'യുടെ കഠിനശ്രമത്തിന്റെ ഭാഗമായാണ് ഈ കൂറ്റൻ കട്ടൗട്ട് ഗ്രാമത്തിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് പുറമെ, മലയാളി താരം തഹ്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഈ കൂട്ടായ്മ ഒരു വേൾഡ് കപ്പ് ആന്തം (World Cup Anthem) മ്യൂസിക് വീഡിയോ ആൽബം കൂടി പുറത്തിറക്കിയിട്ടുണ്ട്.
ഫുട്ബോൾ പാരമ്പര്യമുള്ള നാട്
ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് മുഹമ്മദ് ഷഫീക്ക് എന്ന മികച്ച താരത്തെ സംഭാവന ചെയ്ത കായിക പാരമ്പര്യമുള്ള മണ്ണാണ് പാത്രമംഗലം. അതുകൊണ്ടുതന്നെ ഈ നാടിന്റെ ഫുട്ബോൾ ആവേശത്തിന് മാറ്റുകൂടും.
ഇന്ത്യൻ ടീം വരും ലോകകപ്പുകളിൽ പന്ത് തട്ടുന്ന ആ ചരിത്ര നാളുകൾക്കായി കാത്തിരിക്കുന്ന ഈ ഗ്രാമവാസികളുടെ ഒരേയൊരു മുദ്രാവാക്യം "നാളെയെൻ നാടും വരും" എന്നത് മാത്രമാണ്. ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയും മലയാളിയുടെ ലോകകപ്പ് സാന്നിധ്യവും ഒരേപോലെ ആഘോഷമാക്കുകയാണ് ഈ തൃശൂർക്കാരായ കായികപ്രേമികൾ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.