'സ്ലേറ്റ്' പദ്ധതിയിൽ 1.90 കോടിയുടെ അഴിമതി; പരാതിയുമായി യൂത്ത് കോൺഗ്രസ്; പി.വി. ശ്രീനിജിനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി
കുന്നത്തുനാട് മണ്ഡലത്തിൽ പി.വി. ശ്രീനിജിൻ എംഎൽഎ ആയിരുന്ന കാലത്ത് നടപ്പിലാക്കിയ 'സ്ലേറ്റ്' (SLATE) വിദ്യാഭ്യാസ പദ്ധതിയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. മണ്ഡലത്തിലെ പതിനൊന്നായിരത്തോളം കുട്ടികൾക്കായി 1.90 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് ധാരണാപത്രം ഒപ്പുവെച്ചിട്ടും, അത് യഥാർഥത്തിൽ നടപ്പിലാക്കാതെ വൻ സാമ്പത്തിക അഴിമതി നടത്തിയെന്നാണ് ആരോപണം. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ജൈസൽ ജബ്ബാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസിന്റെ ഈ നടപടി.
കുന്നത്തുനാട് മണ്ഡലത്തിലെ സ്കൂൾ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ മുൻ എംഎൽഎ പി.വി. ശ്രീനിജിൻ ആവിഷ്കരിച്ച 'വിദ്യാജ്യോതി' പദ്ധതിയുടെ ഭാഗമായാണ് 2023-ൽ 'സ്ലേറ്റ്' പദ്ധതിക്ക് തുടക്കമിടുന്നത്. 'Sustainibility Leadership and Agency Through Education' എന്നതിന്റെ ചുരുക്കെഴുത്താണ് SLATE. വിദ്യാർഥികളിൽ ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുക, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർധിപ്പിക്കുക, കളികളിലൂടെ ഗണിതപഠനം എളുപ്പമാക്കുക എന്നിവയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
മണ്ഡലത്തിലെ 21 സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ 11,000 കുട്ടികൾക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രഖ്യാപിച്ചാണ് പദ്ധതി ആരംഭിച്ചത്. കൊച്ചിൻ റിഫൈനറിയുമായി (ബിപിസിഎൽ) സഹകരിച്ച് 1.90 കോടി രൂപയുടെ സി.എസ്.ആർ ഫണ്ടിനുള്ള ധാരണാപത്രത്തിലാണ് അന്ന് ഒപ്പുവെച്ചിരുന്നത്. എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ സഹകരണത്തോടെയായിരുന്നു പദ്ധതിയുടെ നടത്തിപ്പ് നിശ്ചയിച്ചിരുന്നത്. ഇതിനായി ആദ്യഘട്ടത്തിൽ 90 ലക്ഷം രൂപയും, രണ്ടാം ഘട്ടത്തിൽ ഒരു കോടി രൂപയും ലഭ്യമാക്കുകയും ചെയ്തിരുന്നു.
വൻ തുക ഫണ്ടായി വകയിരുത്തിയിട്ടും പദ്ധതി എങ്ങുമെത്തിയില്ലെന്നാണ് പ്രധാന ആരോപണം. വിദ്യാർഥികൾക്കായി പേരിന് മാത്രമുള്ള ചില ചെറിയ സെഷനുകൾ മാത്രമാണ് സംഘടിപ്പിച്ചതെന്നും, നിശ്ചയിക്കപ്പെട്ട 21 സ്കൂളുകളിലെ കുട്ടികൾക്ക് ഇതിന്റെ യാതൊരു ഗുണവും ലഭിച്ചിട്ടില്ലെന്നും പരാതിക്കാരനായ ജൈസൽ ജബ്ബാർ ആരോപിക്കുന്നു. പദ്ധതിയിലെ ക്രമക്കേടുകൾ ഉന്നയിച്ച് കഴിഞ്ഞ ജനുവരിയിൽ തന്നെ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നെങ്കിലും, മുൻ സർക്കാരിന്റെ കാലത്തുണ്ടായ ശക്തമായ രാഷ്ട്രീയ ഇടപെടലുകളെ തുടർന്ന് അന്വേഷണം മരവിപ്പിക്കുകയായിരുന്നു എന്നും ജൈസൽ കുറ്റപ്പെടുത്തി.
പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച വിജിലൻസ് ഉദ്യോഗസ്ഥർ, നിലവിൽ പരാതിക്കാരനായ ജൈസൽ ജബ്ബാറിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ, പദ്ധതി നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്ന 21 സ്കൂളുകളെ കേന്ദ്രീകരിച്ചും, പദ്ധതിയുമായി സഹകരിച്ച മറ്റ് സ്ഥാപനങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ വിവരങ്ങളും ഔദ്യോഗിക രേഖകളും ശേഖരിച്ചുവരികയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണ നടപടികളിലേക്ക് വിജിലൻസ് കടക്കുമെന്നാണ് സൂചന.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.