Logo
Sat, Jun 13, 2026 • 03:31 AM
LIVE TV
Watch

No business videos available

No Middle East videos available

'ഭരണവിരുദ്ധ വികാരം മറക്കണോ? പ്രായപരിധി ഇളവ് എന്തിന്'?; പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതില്‍ പി.ബിയില്‍ കനത്ത പടയൊരുക്കം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 17, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

'ഭരണവിരുദ്ധ വികാരം മറക്കണോ? പ്രായപരിധി ഇളവ് എന്തിന്'?; പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതില്‍ പി.ബിയില്‍ കനത്ത പടയൊരുക്കം

സി.പി.എം പോളിറ്റ് ബ്യൂറോയിലെ (പി.ബി) ഒരു വിഭാഗം നേതാക്കളുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് പിണറായി വിജയനെ കേരളത്തിലെ പ്രതിപക്ഷ നേതാവായി നിശ്ചയിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും പിണറായിയുടെ പേര് നിര്‍ദ്ദേശിച്ചതിന് പിന്നാലെ ചേര്‍ന്ന ഓണ്‍ലൈന്‍ പി.ബി യോഗത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അഞ്ചിലധികം മുതിര്‍ന്ന പി.ബി അംഗങ്ങള്‍ പിണറായി വിജയന്‍ ഈ സ്ഥാനത്തേക്ക് വരുന്നതിനോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. പ്രായപരിധിയില്‍ ഇളവ് നല്‍കി കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തുന്ന പിണറായിയെ വീണ്ടും ഒരു അധികാര സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് സംഘടനാപരമായി ഉചിതമാകില്ലെന്ന അഭിപ്രായമാണ് കേന്ദ്ര നേതാക്കള്‍ പ്രധാനമായും ഉയര്‍ത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് പിണറായി വിജയനെതിരെ പി.ബിയില്‍ ഇത്രയും വലിയ എതിര്‍പ്പ് ഉയരുന്നത്.

കേരളത്തിലെ കനത്ത തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ദില്ലിയില്‍ ചേര്‍ന്ന പി.ബി യോഗത്തില്‍ തന്നെ, തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരമാണെന്ന അഭിപ്രായം ചില നേതാക്കള്‍ പങ്കുവെച്ചിരുന്നു. കേരളത്തില്‍ പാര്‍ട്ടിക്ക് ഒരു പുതിയ നേതൃത്വം വരണമെന്ന നിര്‍ദ്ദേശവും അന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ സംസ്ഥാന സമിതിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്ന ധാരണയിലാണ് വിഷയം മാറ്റിവെച്ചത്. സംസ്ഥാന സമിതിയില്‍ പൊതുവികാരം പിണറായിക്ക് അനുകൂലമായതോടെയാണ് സംസ്ഥാന കമ്മിറ്റിക്കിടെ അടിയന്തരമായി ഓണ്‍ലൈന്‍ പി.ബി യോഗം ചേര്‍ന്നത്. യോഗത്തില്‍ അശോക് ധാവ്ലെ, വിജു കൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ പിണറായിയുടെ യോഗ്യതയെ ചോദ്യം ചെയ്ത് രംഗത്തുവന്നതായാണ് സൂചന.

രണ്ട് പ്രധാന കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പി.ബിയില്‍ പിണറായിക്കെതിരെ പടയൊരുക്കം നടന്നത്. ഒന്ന്, ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പിണറായി വീണ്ടും പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകുന്നത് ഉചിതമല്ല. രണ്ട്, പാര്‍ട്ടി കോണ്‍ഗ്രസ് മുഖ്യമന്ത്രിയെന്ന നിലയിലാണ് അദ്ദേഹത്തിന് പ്രായപരിധിയില്‍ ഇളവ് നല്‍കിയത്, അതിനാല്‍ പദവി ഒഴിഞ്ഞ സ്ഥിതിക്ക് വീണ്ടും ഈ സ്ഥാനത്തേക്ക് വരുന്നത് തെറ്റായ കീഴ്വഴക്കമാകും. എന്നാല്‍, കേരള സംസ്ഥാന സെക്രട്ടേറിയറ്റ് ഐകകണ്‌ഠ്യേന എടുത്ത ഒരു തീരുമാനത്തെ കേന്ദ്ര നേതൃത്വം തള്ളിക്കളയേണ്ടതുണ്ടോ എന്ന ചോദ്യം ഭൂരിപക്ഷം അംഗങ്ങളും ഉയര്‍ത്തി. തല്‍ക്കാലം സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തെ തള്ളേണ്ടതില്ലെന്ന നിലപാടിലേക്ക് ഒടുവില്‍ എതിര്‍ത്തവര്‍ക്ക് മാറേണ്ടി വരികയായിരുന്നു. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് വരെ അദ്ദേഹം തുടരട്ടെ എന്ന ധാരണയിലാണ് ഒടുവില്‍ പി.ബി ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10