'ഭാര്യ ജീവിച്ചിരിക്കെ മറ്റ് സ്ത്രീകളുമായി ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ 5 വർഷം തടവ്'; ലിവ് ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യണം, ഏകീകൃത സിവിൽ കോഡ് ബില്ലിന് അംഗീകാരം നൽകി മധ്യപ്രദേശ്
ഭോപ്പാൽ: മധ്യപ്രദേശിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായി കടുത്ത നിയമനടപടികളുമായി സർക്കാർ. വിവാഹബന്ധം നിലനിൽക്കെ ലിവ്-ഇൻ ബന്ധങ്ങളിൽ ഏർപ്പെടുന്നവർക്ക് അഞ്ച് വർഷം വരെ തടവ് ശിക്ഷ നൽകുന്ന വ്യവസ്ഥയടങ്ങുന്ന ബില്ലിന് മധ്യപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകി. ജഗദീഷ്പൂരിൽ ചേർന്ന മന്ത്രിസഭാ യോഗം ഏകകണ്ഠമായാണ് ബില്ലിന് അനുമതി നൽകിയത്.
വിവാഹപ്രായം പുരുഷന്മാർക്ക് 21 വയസ്സും സ്ത്രീകൾക്ക് 18 വയസ്സുമായി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ പഞ്ചായത്ത് മുതൽ മുനിസിപ്പൽ കോർപ്പറേഷൻ വരെയുള്ള എല്ലാ തലങ്ങളിലും വിവാഹ രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.സ്ത്രീകൾക്ക് സ്വത്തിൽ പകുതി അവകാശം മാത്രം നൽകിയിരുന്ന പഴയ വ്യവസ്ഥകൾ റദ്ദാക്കി, പെൺമക്കൾക്കും ആൺമക്കൾക്കും തുല്യ സ്വത്തവകാശം ഉറപ്പാക്കുന്നു എന്നതാണ് ബില്ലിലെ പ്രധാന സ്ത്രീപക്ഷ തീരുമാനം.
ഇതോടൊപ്പം വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമെന്ന് വിമർശകർ ആരോപിക്കുന്ന ലിവ്-ഇൻ റിലേഷൻഷിപ്പ് രജിസ്ട്രേഷനും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബന്ധം ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകും. എന്നാൽ ഈ നിയമം ഒരു മതത്തെയും ലക്ഷ്യം വെച്ചുള്ളതല്ലെന്നും എല്ലാവർക്കും തുല്യ അവകാശം ഉറപ്പാക്കാനുള്ളതാണെന്നും മുഖ്യമന്ത്രി മോഹൻ യാദവ് വ്യക്തമാക്കി.
എന്നാൽ സംരക്ഷിത മേഖലകളിൽ താമസിക്കുന്ന പട്ടികവർഗ്ഗക്കാരെയും പ്രത്യേകം ദുർബലരായ ഗോത്രവിഭാഗങ്ങളെയും ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജഗദീഷ്പൂരിൽ ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്. നാളെ ആരംഭിക്കുന്ന നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.