Logo
Thu, Aug 06, 2026 • 12:52 PM
LIVE TV
Watch

No business videos available

No Middle East videos available

കടലാസിലൊതുങ്ങി ഡച്ച് മാതൃക; കനത്ത മഴയില്‍ നാട് മുങ്ങുമ്പോള്‍ എവിടെപ്പോയി പിണറായി സര്‍ക്കാരിന്റെ 'റൂം ഫോര്‍ ദി റിവര്‍'?


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 06, 2026
1 min read
SHARE:
SAVE: Login to save

കടലാസിലൊതുങ്ങി ഡച്ച് മാതൃക; കനത്ത മഴയില്‍ നാട് മുങ്ങുമ്പോള്‍ എവിടെപ്പോയി പിണറായി സര്‍ക്കാരിന്റെ 'റൂം ഫോര്‍ ദി റിവര്‍'?

2018-ലെ മഹാപ്രളയത്തിന് സമാനമായി സംസ്ഥാനത്ത് വീണ്ടും കനത്ത മഴ പെയ്യുകയും നദികൾ കരകവിയുകയും ചെയ്യുമ്പോൾ 'റൂം ഫോർ ദി റിവർ' പദ്ധതിയെക്കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും ഉയർന്നുവരുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നെതർലാന്റ്സ് മാതൃകയിൽ പ്രഖ്യാപിച്ച പദ്ധതി ഏഴ് വർഷം പിന്നിട്ടിട്ടും കടലാസിലൊതുങ്ങിനിൽക്കുകയാണ്. പമ്പാനദിയടക്കം കവിഞ്ഞൊഴുകി വീടുകളിൽ വെള്ളം കയറുമ്പോൾ, മുന്‍
 സർക്കാർ വലിയ പ്രാധാന്യത്തോടെ പ്രഖ്യാപിച്ച പദ്ധതി എവിടെയെന്നാണ് റാന്നിയിലെയും കുട്ടനാട്ടിലെയും ജനങ്ങൾ ചോദിക്കുന്നത്. രണ്ടു വകുപ്പുകൾ തമ്മിലുള്ള തർക്കവും ഏകോപനമില്ലായ്മയുമാണ് പദ്ധതി നിർജീവമാകാൻ കാരണം.

യൂറോപ്യൻ സന്ദർശനവും പ്രഖ്യാപനവും

2018-ലെ പ്രളയത്തിന് ശേഷം 2019 മേയിലാണ് നെതർലാന്റ്സിലെ വെള്ളക്കെട്ട് നിയന്ത്രണ മാതൃക പഠിക്കാൻ മുൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം യൂറോപ്പ് സന്ദർശിച്ചത്. അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ സംഘത്തിന്റെ യാത്രയ്ക്കായി 20.85 ലക്ഷം രൂപ ചെലവഴിച്ചിരുന്നു. മടങ്ങിയെത്തിയ ശേഷം ഡച്ച് മാതൃകയിൽ കേരളത്തിലും 'റൂം ഫോർ ദി റിവർ' നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും നെതർലാന്റ്സ് പ്രതിനിധികൾ ഇവിടെയെത്തി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.

ഐഐടി റിപ്പോർട്ടും ജലസേചന വകുപ്പിന്റെ ആശങ്കയും

കുട്ടനാട്ടിലെ പ്രളയ നിയന്ത്രണത്തിനായി റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഇത് നടപ്പാക്കാനായിരുന്നു തീരുമാനം. വിശദമായ പദ്ധതി റിപ്പോർട്ടിനായി (DPR) 4.5 കോടി രൂപയുടെ ഭരണാനുമതി നൽകുകയും, ഇതിൽ 1.38 കോടി രൂപ ചെലവഴിച്ച് ഹൈഡ്രോ ഡൈനാമിക് പഠനത്തിനായി ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ, പ്രദേശത്തിന്റെ ഭൗമശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുക്കാതെയാണ് ഐഐടി റിപ്പോർട്ട് തയാറാക്കിയതെന്നും, ഇത് നടപ്പാക്കിയാൽ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിലാകുമെന്നും വ്യക്തമാക്കി ജലസേചന വകുപ്പ് റിപ്പോർട്ട് തള്ളുകയായിരുന്നു.

വകുപ്പുകളുടെ തർക്കവും സർവേകൾ തടസ്സപ്പെട്ടതും

ഐഐടി നിർദ്ദേശിച്ച ഫ്ലഡ് റെഗുലേറ്ററുകളുടെ പരിസ്ഥിതി ആഘാതം പഠിക്കാൻ ജലസേചന വകുപ്പിന് കീഴിലുള്ള കെഇആർഐയെ (KERI) ചുമതലപ്പെടുത്തി. എന്നാൽ ഇവർ പഠനത്തിനിറങ്ങിയപ്പോഴാണ് തദ്ദേശ സ്വയംഭരണ വകുപ്പും ടൗൺ പ്ലാനിങ് വിഭാഗവും വഴി ലിഡാർ സർവേ നടത്തുന്നുണ്ടെന്ന് അറിയുന്നത്. ഒരേ ആവശ്യത്തിനായി രണ്ടു സർക്കാർ വകുപ്പുകൾ ഫണ്ട് ചെലവഴിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി റീബിൽഡ് കേരള അധികൃതർ ജലസേചന വകുപ്പിന്റെ പദ്ധതിക്കുള്ള ഭരണാനുമതി നിഷേധിച്ചു. എന്നാൽ തദ്ദേശ വകുപ്പിന്റെ പഠനം എവിടെ വരെയെത്തി എന്നതിലും വ്യക്തതയില്ല.

പദ്ധതി ലക്ഷ്യവും കുട്ടനാടിന്റെ പ്രതീക്ഷയും

പ്രളയജലം ജനവാസ മേഖലകളിലേക്ക് കയറാതെ സുരക്ഷിതമായി ഒഴുക്കിവിടുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. പമ്പ, അച്ചൻകോവിൽ, മണിമല നദികളിൽ നിന്നുള്ള വെള്ളം റെഗുലേറ്ററുകൾ വഴി നിയന്ത്രിച്ച് തോട്ടപ്പള്ളി സ്പിൽവേ, കായംകുളം കായൽ എന്നിവയിലൂടെ തിരിച്ചുവിട്ടാൽ കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് പരിഹാരമാകുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ പദ്ധതി അനിശ്ചിതത്വത്തിലായതോടെ ഡാമുകൾ തുറക്കുമ്പോഴൊക്കെ കുട്ടനാട് പ്രളയഭീതിയിൽ തന്നെ തുടരുന്നു.

എന്താണ് 'റൂം ഫോർ ദി റിവർ' നെതർലാന്റ്സ് മാതൃക?

1995-ലെ രൂക്ഷമായ വെള്ളപ്പൊക്കത്തിന് ശേഷം നെതർലാന്റ്സ് സർക്കാർ വിജയകരമായി ആവിഷ്കരിച്ച ആശയമാണ് 'റൂം ഫോർ ദി റിവർ'. നദികളുടെ വശങ്ങളിൽ കൂടുതൽ വിസ്തൃതി നൽകി വെള്ളം ഒഴുകിപ്പോകാൻ കൂടുതൽ വഴി നൽകുകയാണ് ഇതിന്റെ രീതി. സമുദ്രനിരപ്പ് ഉയരുകയോ നദികൾ കരകവിയുകയോ ചെയ്യുമ്പോൾ ആ അധിക ജലം ഉൾക്കൊള്ളാനായി തടാകങ്ങൾ, പാർക്കുകൾ, പൊതുയിടങ്ങൾ എന്നിവ അടിയന്തര അണക്കെട്ടുകളായി ഉപയോഗിക്കുന്നു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ബാധിക്കാത്ത വിധം പ്രളയജലം പല നിരപ്പിലുള്ള കനാലുകളിലൂടെ തിരിച്ചുവിട്ട് ഒഴുക്കി കളയുന്ന സംവിധാനമാണിത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10