എറണാകുളത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം: 10 ഹെക്ടർ ഭൂമി തരംമാറ്റാൻ സർക്കാർ അനുമതി
എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് കേരള സർക്കാർ ഔദ്യോഗിക അനുമതി നൽകി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള ചെങ്ങമനാട് വില്ലേജിലെ 10.1312 ഹെക്ടർ ഭൂമി തരംമാറ്റുന്നതിനായി കൃഷിവകുപ്പ് ഉത്തരവിറക്കി (G.O NO. 61/2026/AGRI). 2008-ലെ നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വകുപ്പുകൾ പ്രകാരവും പുതിയ സ്പോർട്സ് നയങ്ങളുടെ അടിസ്ഥാനത്തിലും പദ്ധതിയെ 'പൊതു ആവശ്യം' ആയി പരിഗണിച്ചാണ് ഈ അനുമതി. പരിസ്ഥിതി, ജല സംരക്ഷണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന വ്യവസ്ഥയും ഇതിലുണ്ട്.
നേരത്തെ നിയമപരമായ തടസ്സങ്ങൾ കാരണം നിലച്ചുപോയ പദ്ധതിക്കായി മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിയമഭേദഗതികൾ കൊണ്ടുവരികയും കെ.സി.എയ്ക്ക് ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു. തുടർന്ന്, നിലവിലെ ഭരണനേതൃത്വത്തിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും സംസ്ഥാനതല സമിതിയുടെ ശുപാർശ അംഗീകരിച്ച് സർക്കാർ പദ്ധതിക്ക് ഭൂമി തരംമാറ്റത്തിന് അന്തിമ അനുമതി നൽകുകയുമായിരുന്നു.
കേരളത്തിന്റെ കായിക വികസനത്തിൽ ഈ തീരുമാനം വലിയൊരു നാഴികക്കല്ലാണെന്ന് കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ വ്യക്തമാക്കി. അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയാകുന്നതോടെ സംസ്ഥാനത്തെ കായിക ടൂറിസവും സാമ്പത്തിക മേഖലയും വലിയ കുതിച്ചുചാട്ടം നടത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.സി.സി.ഐയുടെ അനുമതികൾ നേടുന്നതിനും സർക്കാരുമായി ഏകോപനം നടത്തുന്നതിനും നേതൃത്വം നൽകിയ ഡബ്ല്യു.പി.എൽ ചെയർമാൻ ജയേഷ് ജോർജിന് കെ.സി.എ നന്ദി അറിയിച്ചു.
ബി.സി.സി.ഐ ഭാരവാഹികളും ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിയും ഉടൻ തന്നെ പദ്ധതി പ്രദേശം സന്ദർശിക്കുമെന്ന് ജയേഷ് ജോർജ് അറിയിച്ചു. മുൻപ് സ്ഥലം സന്ദർശിച്ച ഐ.സി.സി ചെയർമാൻ ജയ് ഷാ പദ്ധതിക്ക് പിന്തുണ നൽകിയിരുന്നു. ആവശ്യമായ നിർദ്ദേശങ്ങളും അനുമതികളും വേഗത്തിൽ നൽകിയ സർക്കാരിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. എല്ലാ പാരിസ്ഥിതിക മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് മറ്റ് കായിക ഇനങ്ങൾക്കുകൂടി സൗകര്യമുള്ള ലോകോത്തര സ്റ്റേഡിയം നിർമ്മിക്കുമെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.