കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: 'പ്രിയദർശിനി' പദ്ധതിക്ക് ജൂൺ 15-ന് തുടക്കം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി ജൂൺ 15-ന് നിലവിൽ വരും. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇക്കാര്യം പ്രഖ്യാപിച്ചത്. പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് പ്രതിവർഷം ഏകദേശം 800 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നും, ഈ തുക സർക്കാർ കെഎസ്ആർടിസിക്ക് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കെഎസ്ആർടിസിയുടെ വരുമാനം വർദ്ധിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ടം വിലയിരുത്തിയ ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതോടൊപ്പം സർക്കാർ അഭിഭാഷകരെ നിയമിച്ച കാര്യവും അദ്ദേഹം അറിയിച്ചു. 40 ഗവൺമെന്റ് പ്ലീഡർമാരെ നിയമിച്ചു കഴിഞ്ഞു. സർവ്വകലാശാലകളിൽ ഗവർണർ നടത്തുന്ന നിയമനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, ഇത്തരം നിയമനങ്ങൾ സർക്കാർ പരിശോധിക്കുമെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഗവർണർ നടത്തിവന്ന നിയമനങ്ങളുടെ തുടർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ നടക്കുന്ന മോശമായ ക്യാമ്പയിനുകളെയും മുഖ്യമന്ത്രി വിമർശിച്ചു. നടൻ സലിംകുമാറിന്റെ മരണശേഷം സമൂഹമാധ്യമങ്ങളിൽ വന്ന വളരെ അപമാനകരമായ അധിക്ഷേപങ്ങൾ ചെയ്തവർ അത് തിരിച്ചറിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യുഡിഎഫ്-ബിജെപി ഡീൽ ഉണ്ടെന്ന എം.വി. ഗോവിന്ദന്റെ ആരോപണം തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം ഒരു മരുന്നിനായി പറയുന്നതാണെന്നും, സിപിഎമ്മിനെ തോൽപ്പിക്കാൻ എളുപ്പമാണെങ്കിലും ആ തോൽവി അംഗീകരിക്കാൻ അവർക്ക് കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.