തളിപ്പറമ്പിലും പയ്യന്നൂരിലും തെറ്റുപറ്റിയത് ആര്‍ക്ക്?; ജില്ലാ കമ്മിറ്റിയെ തള്ളിപ്പറഞ്ഞ സംസ്ഥാന സമിതിക്കു രൂക്ഷവിമര്‍ശനം
തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ ജില്ലാ കമ്മിറ്റിക്ക് തെറ്റുപറ്റിയെന്ന സിപിഎം സംസ്ഥാന സമിതിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പാർട്ടിക്കകത്തും പുറത്തും വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. ജില്ലാ സെക്രട്ടേറിയറ്റിലോ ജില്ലാ കമ്മിറ്റിയിലോ ചർച്ച ചെയ്യാതെ തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ പേര് എങ്ങനെ സംസ്ഥാന നേതൃത്വത്തിന് മുന്നിലെത്തി എന്നതാണ് പ്രധാന ചോദ്യം. ജില്ലാ നേതൃത്വം അംഗീകരിക്കാത്ത പേര് സംസ്ഥാന നേതൃത്വത്തിന് നൽകിയതെങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് പാർട്ടിയിലെ താഴെത്തട്ടിലുള്ളവർ ആവശ്യപ്പെടുന്നു.
ജില്ലാ കമ്മിറ്റികളിലും മണ്ഡലം കമ്മിറ്റികളിലും ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരെ ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നു. എന്നിട്ടും ഈ വിമർശനങ്ങൾ തള്ളിക്കളഞ്ഞ് സ്ഥാനാർഥിയെ നിശ്ചയിച്ചതിന് പിന്നിൽ പ്രവർത്തിച്ചതാരെന്ന് വ്യക്തമാക്കണമെന്ന് ടി.കെ. ഗോവിന്ദനും വി. കുഞ്ഞിക്കൃഷ്ണനും ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നു. അന്നത്തെ യോഗങ്ങളിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇക്കാര്യം അറിവുണ്ടായിട്ടും, തെറ്റ് ജില്ലാ കമ്മിറ്റിയുടേതാണെന്ന് പറയുന്നതിലെ യുക്തിയാണ് ഇവർ ചോദ്യം ചെയ്യുന്നത്.
എം.വി. ഗോവിന്ദൻ ഒഴിഞ്ഞ സീറ്റിൽ അദ്ദേഹത്തിന്റെ ഭാര്യയെ പരിഗണിച്ചതിലെ അനൗചിത്യവും, ഫണ്ട് വിവാദത്തിൽ ഉൾപ്പെട്ട ടി.ഐ. മധുസൂദനനെ പയ്യന്നൂരിൽ സ്ഥാനാർഥിയാക്കിയതും വലിയ ചർച്ചയായിരുന്നു. സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകൾക്ക് പുറമെ പയ്യന്നൂരിലെ വിഭാഗീയതയും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതായി പാർട്ടി വിലയിരുത്തുന്നു. എന്നാൽ, ഈ വീഴ്ചകളുടെ ഉത്തരവാദിത്തം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ മേൽ കെട്ടിവെക്കാനുള്ള നീക്കങ്ങൾക്കെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. രാഗേഷിനെ പിന്തുണച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുമ്പോഴും അണികളുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.