Logo
Sun, Jun 28, 2026 • 05:19 PM
LIVE TV
Watch

No business videos available

No Middle East videos available

ഇന്ത്യയ്ക്ക് ഇന്ന് അഗ്നിപരീക്ഷ; തോറ്റാല്‍ പുറത്ത്, ജയിച്ചാല്‍ നേരിട്ട് സെമി; വനിതാ ടി20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ മഹാപോരാട്ടം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 28, 2026
1 min read
SHARE:
SAVE: Login to save

ഇന്ത്യയ്ക്ക് ഇന്ന് അഗ്നിപരീക്ഷ; തോറ്റാല്‍ പുറത്ത്, ജയിച്ചാല്‍ നേരിട്ട് സെമി; വനിതാ ടി20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ മഹാപോരാട്ടം

വനിതാ ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന് ഇന്ന് അഗ്നിപരീക്ഷയാണ്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ലോകക്രിക്കറ്റിലെ കരുത്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ക്രിക്കറ്റിന്റെ മക്കയെന്നറിയപ്പെടുന്ന ലണ്ടനിലെ ലോർഡ്സ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് ഈ ജീവൻമരണ പോരാട്ടം ആരംഭിക്കുക. സെമി ഫൈനൽ ബർത്ത് ഉറപ്പാക്കാൻ ഇന്ത്യക്ക് ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. നിലവിൽ ഗ്രൂപ്പ് എ-യിൽ തോൽവിയറിയാതെ കുതിക്കുന്ന ഓസ്ട്രേലിയയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. നെറ്റ് റൺറേറ്റിൽ രണ്ടാമതുള്ള ഇന്ത്യക്ക് ഇന്നത്തെ കളി കൈവിട്ടാൽ സെമി സാധ്യതകൾ തുലാസിലാകും.

 ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന് മുൻപ് നടക്കുന്ന മറ്റൊരു കളിയിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക ദുർബലരായ ബംഗ്ലാദേശിനെ നേരിടുന്നുണ്ട്. ആ മത്സരത്തിൽ ദക്ഷിണാഫ്രിക്ക വിജയിക്കുകയാണെങ്കിൽ ഇന്ത്യക്ക് സെമിയിലെത്താൻ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയേ തീരൂ. അങ്ങനെ വന്നാൽ ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും 8 പോയിന്റ് വീതമാകും. എന്നാൽ നെറ്റ് റൺറേറ്റിൽ (+2.268) ഇന്ത്യ ബഹുദൂരം മുന്നിലായതിനാൽ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയെ മറികടക്കുക അസാധ്യമാണ് (ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 200 റൺസ് അടിച്ച ശേഷം 167 റൺസിനെങ്കിലും ജയിച്ചാലേ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയുടെ റൺറേറ്റ് മറികടക്കാനാകൂ).

 ഇന്ന് ഇന്ത്യ ഓസ്ട്രേലിയയോട് തോൽക്കുകയും, അതിനു മുൻപ് നടക്കുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ചെയ്താൽ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്താകും. അതേസമയം, ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയെ അട്ടിമറിക്കുകയാണെങ്കിൽ ഇന്ത്യക്ക് വലിയ തോൽവികൾ വഴങ്ങാതെ തന്നെ സെമിയിലെത്താം. ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ 119 റൺസിനോ അതിൽ കൂടുതലോ വലിയ മാർജിനിൽ തോറ്റാൽ മാത്രമേ റൺറേറ്റിൽ ബംഗ്ലാദേശിന് പിന്നിലായി പുറത്തുപോവുകയുള്ളൂ. ചുരുക്കത്തിൽ, ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാൽ റൺറേറ്റിന്റെ യാതൊരു ആകുലതകളുമില്ലാതെ ഇന്ത്യക്ക് നേരിട്ട് സെമി ഫൈനലിലേക്ക് യോഗ്യത നേടാം.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ഫോമിലുള്ള കംഗാരുപ്പടയെ തളയ്ക്കുക എന്നത് ഇന്ത്യൻ നിരയ്ക്ക് വലിയ വെല്ലുവിളിയാണ്. എങ്കിലും സ്മൃതി മന്ദാന, ഷഫാലി വർമ്മ, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എന്നിവരടങ്ങുന്ന ബാറ്റിങ് നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ മുഴുവൻ. കരുത്തരായ ഓസ്ട്രേലിയക്കെതിരെ ഇറങ്ങുമ്പോൾ കഴിഞ്ഞ ഏകദിന ലോകകപ്പിലെ തകർപ്പൻ വിജയമാണ് ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ ആത്മവിശ്വാസം. അന്ന് അജയ്യരായി മുന്നേറിയ ഓസ്ട്രേലിയയെ സെമി ഫൈനലിൽ അട്ടിമറിച്ചായിരുന്നു ഇന്ത്യ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. ആ ചരിത്ര വിജയം ലോർഡ്സിലെ പുൽമൈതാനത്തിലും ആവർത്തിക്കാനാകും ഹർമൻപട ഇന്ന് ബൂട്ട് കെട്ടുക.

ലോർഡ്സിലെ പിച്ച് ബാറ്റിങ്ങിനെയും ബോളിങ്ങിനെയും ഒരുപോലെ തുണയ്ക്കുന്നതായതിനാൽ ടോസ് നേടുന്ന ടീമിന്റെ തീരുമാനം മത്സരഗതി നിർണ്ണയിക്കുന്നതിൽ വലിയ പങ്കുവഹിക്കും. എല്ലാ സമ്മർദ്ദങ്ങളെയും അതിജീവിച്ച് മുൻ ലോകകപ്പിലെ മധുരസ്മരണകൾ പുതുക്കാനും, കംഗാരുപ്പടയുടെ ജൈത്രയാത്രയ്ക്ക് തടയിട്ട് സെമി ഫൈനലിലേക്ക് ആധികാരികമായി മുന്നേറാനുമാകും ഇന്ത്യൻ വനിതകൾ ഇന്ന് കൈമെയ് മറന്ന് പോരാടുക.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10