വിഴിഞ്ഞം ഇനി യൂറോപ്പിന്റെ കവാടം; ആദ്യ ചരക്ക് കയറ്റുമതിയുമായി ‘എംഎസ്‌സി ബെറിൽ’ യാത്രയായി
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ നിന്ന് യൂറോപ്പിലേക്കുള്ള നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി ‘എംഎസ്‌സി ബെറിൽ’ കപ്പൽ സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക് യാത്ര തിരിച്ചു. എട്ട് കണ്ടെയ്നറുകളാണ് കപ്പലിൽ കയറ്റിയത്. കഴിഞ്ഞ ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത രണ്ട് കണ്ടെയ്നറുകളും ഇതിൽ ഉൾപ്പെടുന്നു.
മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത കണ്ടെയ്നറുകളിൽ ഒന്നിൽ ഭക്ഷ്യവസ്തുക്കളും രണ്ടാമത്തേതിൽ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയുടെ ഉൽപന്നങ്ങളുമാണ് കയറ്റിയത്. കൊച്ചിയിൽ നിന്ന് വിഴിഞ്ഞത്തെത്തിച്ച സീഫുഡ് ഉൾപ്പെടെയുള്ള ചരക്കുകളാണ് മറ്റ് ആറ് കണ്ടെയ്നറുകളിലുള്ളത്.
വിഴിഞ്ഞത്തിൽ നിന്ന് പുറപ്പെട്ട ‘എംഎസ്‌സി ബെറിൽ’ പോർച്ചുഗലിലെ ‘പോർട്ട് ഓഫ് സയൻസ്’ തുറമുഖത്ത് മാത്രമാണ് ഇടത്താവളമായി എത്തുക. തുടർന്ന് കപ്പൽ സ്പെയിനിലെ വലൻസിയ തുറമുഖത്ത് നങ്കൂരമിടും.
വിഴിഞ്ഞം തുറമുഖത്തിന്റെ നേരിട്ടുള്ള അന്താരാഷ്ട്ര കയറ്റുമതി കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിലെ നിർണായക ചുവടുവയ്പ്പായാണ് ഈ നീക്കത്തെ അധികൃതർ വിലയിരുത്തുന്നത്. കേരളത്തിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് പരമ്പരാഗത മാർഗങ്ങളിലൂടെ ചരക്ക് എത്തിക്കാൻ സാധാരണയായി ഏകദേശം 60 ദിവസം വരെ വേണ്ടിവരുമ്പോൾ, വിഴിഞ്ഞം വഴി ഏകദേശം 20 ദിവസത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
യൂറോപ്യൻ വിപണികളിലേക്കുള്ള ചരക്ക് നീക്കത്തിൽ ഗണ്യമായ സമയലാഭത്തിനൊപ്പം ഗതാഗതച്ചെലവ് കുറയ്ക്കാനും വിഴിഞ്ഞം വഴിയുള്ള നേരിട്ടുള്ള കയറ്റുമതി കണക്റ്റിവിറ്റി സഹായിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ കയറ്റുമതി മേഖലയ്ക്കും വാണിജ്യ മേഖലയ്ക്കും ഇത് പുതിയ സാധ്യതകൾ തുറക്കുന്നതാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.