കുന്നംകുളം പൊലീസ് മർദ്ദനക്കേസ്: സർക്കാർ സുജിത്തിനൊപ്പം ; നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി
ഇടുക്കി: കുന്നംകുളത്ത് പൊലീസ് മർദ്ദനത്തിനിരയായതായി പരാതി നൽകിയ വി.എസ്. സുജിത്തിനൊപ്പം സർക്കാർ ഉറച്ചുനിൽക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സുജിത്തിന്റെ പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയതായും സംഭവത്തിൽ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേസിൽ നിലവിൽ ഐ.ജി. പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ആരോപണവിധേയരായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മുൻ സർക്കാർ പ്രാഥമിക നടപടികൾ സ്വീകരിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഐ.ജിയുടെ വിശദമായ അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കൂടുതൽ കർശനമായ നടപടി സ്വീകരിക്കും. പരാതിക്കാരനായ സുജിത്തിന് നീതി ഉറപ്പാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് പൂർണ പിന്തുണയുണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
സംസ്ഥാനത്ത് എസ്എഫ്ഐ നടത്തുന്ന അക്രമാസക്തമായ സമരങ്ങളെയും മന്ത്രി രൂക്ഷമായി വിമർശിച്ചു. വിദ്യാർഥി സംഘടന നടത്തുന്ന ഇത്തരം പ്രക്ഷോഭങ്ങൾ എന്തിനുവേണ്ടിയാണെന്ന് വ്യക്തമാക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമരത്തിനിടെ കൃത്യനിർവഹണത്തിലുണ്ടായിരുന്ന അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ കഴുത്തിൽ പിടിച്ച് എസ്എഫ്ഐ പ്രവർത്തകൻ തള്ളിയ സാഹചര്യമുണ്ടായെന്നും മന്ത്രി പറഞ്ഞു. ഇത്രയും ഗുരുതരമായ പ്രകോപനമുണ്ടായിട്ടും പൊലീസ് സേന അങ്ങേയറ്റം സംയമനം പാലിച്ചുവെന്നാണ് മന്ത്രിയുടെ വിശദീകരണം.
അക്രമാസക്തമായ ഇത്തരം സമരങ്ങളെ പ്രതിപക്ഷം ന്യായീകരിക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.