‘ഞങ്ങളുടെ കണ്ണുവെട്ടിച്ച് ഒന്നും ചെയ്യാനാകില്ല’; ഇറാനെതിരെ ട്രംപിന്റെ മുന്നറിയിപ്പ്
വാഷിങ്ടൺ: ഇറാന്റെ സൈനിക നീക്കങ്ങൾ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും തങ്ങളുടെ കണ്ണുവെട്ടിച്ച് ഇറാന് ഒന്നും ചെയ്യാനാകില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആവശ്യമെങ്കിൽ ഇറാനെതിരെ എപ്പോൾ വേണമെങ്കിലും വീണ്ടും ആക്രമണം നടത്താൻ അമേരിക്ക സജ്ജമാണെന്നും ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.
ജൂലൈയ്ക്കുശേഷം യുഎസും ഇറാനും തമ്മിലുണ്ടായ ഏറ്റവും ശക്തമായ ഏറ്റുമുട്ടലിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും 108 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യമന്ത്രി അറിയിച്ചു.
ഹോർമൂസ് കടലിടുക്ക് അമേരിക്കയുടെ നിയന്ത്രണത്തിലാണെന്നും ദശലക്ഷക്കണക്കിന് ബാരൽ എണ്ണയുമായി കപ്പലുകൾ കടന്നുപോകുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ഇടയ്ക്കിടെ ഇറാൻ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അമേരിക്കയ്ക്ക് സ്ഥിതിഗതികളിൽ ശക്തമായ നിയന്ത്രണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ റഡാർ സംവിധാനങ്ങളും മിസൈൽ സംവിധാനങ്ങളും പുനഃസ്ഥാപിക്കാൻ ശ്രമിച്ചിരുന്നുവെന്നും ഹോർമൂസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്നതിനായി റോക്കറ്റ് സംവിധാനം വികസിപ്പിച്ചുവരികയായിരുന്നുവെന്നും ട്രംപ് ആരോപിച്ചു. അമേരിക്കൻ സൈന്യം ഈ നീക്കങ്ങൾ കണ്ടെത്തി അവ നശിപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
ഇറാന്റെ സൈനിക നീക്കങ്ങളെക്കുറിച്ച് അമേരിക്കയ്ക്ക് സമഗ്രമായ നിരീക്ഷണ സംവിധാനങ്ങളുണ്ടെന്നാണ് ട്രംപിന്റെ അവകാശവാദം. ഇറാൻ എന്താണ് ചെയ്യുന്നതെന്ന് അമേരിക്കയ്ക്ക് അറിയാമെന്നും സൈനിക സംവിധാനങ്ങൾ പുനർനിർമിക്കാനുള്ള ശ്രമങ്ങൾ പോലും കണ്ടെത്താനാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇറാനെതിരെ കൂടുതൽ ആക്രമണം നടത്തേണ്ടിവന്നാൽ അതിന് അമേരിക്ക തയ്യാറാണെന്നും നിലവിലെ സംഘർഷം അധികകാലം തുടരില്ലെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ഇറാനും ശക്തമായ തിരിച്ചടി നൽകി. ബഹ്‌റൈൻ, ജോർദാൻ, കുവൈത്ത്, യുഎഇ, ഇറാഖിലെ കുർദിസ്ഥാൻ മേഖല എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളും താൽപര്യങ്ങളും ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഹോർമൂസ് കടലിടുക്കിനെ കേന്ദ്രീകരിച്ചുള്ള ഏറ്റുമുട്ടൽ മേഖലയിൽ മാത്രമല്ല, ആഗോള എണ്ണവിപണിയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ലോകത്തിലെ പ്രധാന എണ്ണ ഗതാഗതപാതകളിലൊന്നായ ഹോർമൂസിലൂടെയുള്ള കപ്പൽ ഗതാഗതം സംഘർഷത്തെ തുടർന്ന് സമ്മർദത്തിലായിരിക്കുകയാണ്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.