ദേശാഭിമാനിയിലെ 'കള്ളൻ വിജയൻ' തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയനെതിരെ കടുത്ത നടപടിക്ക് സി.പി.എം
സി.പി.എം മുഖപത്രമായ 'ദേശാഭിമാനി' വാരാന്തപ്പതിപ്പിലെ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് സൃഷ്ടിച്ച വിവാദത്തിൽ, അന്ന് വാരാന്തപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന എഡിറ്റർ കെ.ആർ. അജയനെതിരെ പാർട്ടി കടുത്ത നടപടിയിലേക്ക് നീങ്ങുന്നതായി വിവരം. വിരമിക്കുന്നതുവരെ അവധിയിൽ പ്രവേശിക്കണമെന്നും, അല്ലാത്തപക്ഷം രാജി വയ്ക്കണമെന്നും ദേശാഭിമാനിയുടെ ചുമതലയുള്ള മുതിർന്ന സി.പി.എം നേതാവ് ഇദ്ദേഹത്തെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. വിവാദത്തിന് തൊട്ടുപിന്നാലെ അജയനെ വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്ന് മാറ്റിയിരുന്നു. നിലവിൽ 20 ദിവസത്തെ അവധിയിലുള്ള അജയൻ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അതേസമയം നടപടിയെക്കുറിച്ച് പാർട്ടി നേതൃത്വം ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടുമില്ല.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ചരമവാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ വാരാന്തപ്പതിപ്പ് ഒരു ദിവസത്തേക്ക് മാറ്റിവെച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പതിപ്പിൽ ഉൾപ്പെടുത്തിയിരുന്ന ഒരു ലേഖനത്തിന് ‘കള്ളൻ വിജയൻ’ എന്ന് തലക്കെട്ട് നൽകിയത് അവസാന നിമിഷം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രസിദ്ധീകരണം തടയുകയായിരുന്നു. തലക്കെട്ട് മാറ്റാൻ ചുമതലയുണ്ടായിരുന്ന കെ.ആർ. അജയൻ തയ്യാറാകാതിരുന്നതാണ് പതിപ്പ് വൈകാൻ കാരണമെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് വിവാദമായ പേജ് പൂർണ്ണമായി ഒഴിവാക്കിയ ശേഷമാണ് അടുത്ത ദിവസം വാരാന്തപ്പതിപ്പ് പുറത്തിറക്കിയത്.
തലക്കെട്ടുമായി ബന്ധപ്പെട്ട് ദേശാഭിമാനി അധികൃതർ അജയനോട് വിശദീകരണം തേടിയിരുന്നു. 'കള്ളൻ വിജയൻ' എന്ന പേരിൽ അറിയപ്പെടുന്ന നാടകപ്രവർത്തകനെക്കുറിച്ചുള്ള ലേഖനത്തിന് അനുയോജ്യമായ തലക്കെട്ട് അത് തന്നെയാണെന്നും, ലേഖകൻ നൽകിയ പേര് അതേപടി നൽകുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു അജയന്റെ മറുപടി. എന്നാൽ, വാരാന്തപ്പതിപ്പ് ഞായറാഴ്ച പ്രസിദ്ധീകരിക്കാൻ കഴിയാതിരുന്നത് കേവലം സാങ്കേതിക പിഴവ് മൂലമാണെന്നായിരുന്നു റസിഡന്റ് എഡിറ്റർ സ്വരാജ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.