Logo
Sat, Jul 04, 2026 • 09:51 AM
LIVE TV
Watch

No business videos available

No Middle East videos available

തോറ്റെങ്കിലും തലയുയര്‍ത്തി കേപ് വെര്‍ദെ; ലോകചാമ്പ്യന്മാരെ 120 മിനിറ്റ് വിറപ്പിച്ച പോരാട്ടം; കന്നി ലോകകപ്പിൽ ലോകത്തിന്റെ കയ്യടി നേടി കേപ് സംഘം മടങ്ങുന്നു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 04, 2026
1 min read
SHARE:
SAVE: Login to save

തോറ്റെങ്കിലും തലയുയര്‍ത്തി കേപ് വെര്‍ദെ; ലോകചാമ്പ്യന്മാരെ 120 മിനിറ്റ് വിറപ്പിച്ച പോരാട്ടം; കന്നി ലോകകപ്പിൽ ലോകത്തിന്റെ കയ്യടി നേടി കേപ് സംഘം മടങ്ങുന്നു

അടി... തിരിച്ചടി... ഒടുവില്‍ നെഞ്ചിടിപ്പിന്റെ 111-ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് ജീവന്‍ തിരിച്ചുകിട്ടി! കന്നി ലോകകപ്പിനെത്തിയ ഒരു കൊച്ചു രാജ്യം ലോകചാമ്പ്യന്മാരായ അര്‍ജന്റീനയെ 120 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് വിറപ്പിച്ചുനിര്‍ത്തിയ ത്രില്ലര്‍ പോരാട്ടം. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉജ്ജ്വലമായ മത്സരങ്ങളിലൊന്നില്‍ ഒടുവില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിറച്ചുജയിച്ച് മെസ്സിയും സംഘവും പ്രീ-ക്വാര്‍ട്ടറിലേക്ക് കടന്നുകൂടി. തോറ്റെങ്കിലും വീരോചിത പോരാട്ടത്തോടെ ലോകത്തിന്റെ മുഴുവന്‍ കയ്യടിയും നേടിയാണ് കേപ് വെര്‍ദെ മടങ്ങുന്നത്.

ഗ്രൂപ്പ് ഘട്ടത്തിലെ മുഴുവന്‍ മത്സരങ്ങളും ജയിച്ചെത്തിയ അര്‍ജന്റീനയെ ഞെട്ടിക്കുന്ന പ്രതിരോധക്കരുത്താണ് കേപ് വെര്‍ദെ തുടക്കം മുതല്‍ പുറത്തെടുത്തത്. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ റയാന്‍ മെന്‍ഡെസിലൂടെ കേപ് വെര്‍ദെ ലീഡെടുക്കുമെന്ന് തോന്നിച്ചെങ്കിലും ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് അര്‍ജന്റീനയുടെ രക്ഷകനായി. ലയണല്‍ മെസ്സിയെയും മുന്നേറ്റനിരയെയും കൃത്യമായി മാര്‍ക്ക് ചെയ്ത് കേപ് പ്രതിരോധം പൂട്ടിയതോടെ അര്‍ജന്റീനന്‍ പട നന്നായി ബുദ്ധിമുട്ടി.

എന്നാല്‍ 28-ാം മിനിറ്റില്‍ ആ പ്രതിരോധക്കോട്ട പൊളിച്ച് ലയണല്‍ മെസ്സി അര്‍ജന്റീനയെ മുന്നിലെത്തിച്ചു. പ്രതിരോധനിരയ്ക്ക് മുകളിലൂടെ വന്ന പാസ് അസാമാന്യ നിയന്ത്രണത്തോടെ കൈക്കലാക്കിയ മെസ്സി, കേപ് ഗോളി വൊസീന്യയുടെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലേക്കിട്ടു. ഈ ലോകകപ്പില്‍ മെസ്സിയുടെ ഏഴാം ഗോളായിരുന്നു ഇത്. ഇതോടെ 6 ഗോളുകളുള്ള കിലിയന്‍ എംബാപ്പെയെ മറികടന്ന് ഗോള്‍ഡന്‍ ബൂട്ട് റേസില്‍ മെസ്സി മുന്നിലെത്തി. ലോകകപ്പ് ചരിത്രത്തില്‍ മെസ്സിയുടെ ആകെ ഗോള്‍നേട്ടം 20 ആയി ഉയരുകയും ചെയ്തു. ഈ ഒറ്റ ഗോളിലാണ് അര്‍ജന്റീന ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്തിയത്.

രണ്ടാം പകുതിയില്‍ വിങ്ങുകളിലൂടെ ആക്രമണം കടുപ്പിച്ച കേപ് വെര്‍ദെ 59-ാം മിനിറ്റില്‍ അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് സമനില പിടിച്ചു. റയാന്‍ മെന്‍ഡെസിന്റെ പാസില്‍ നിന്ന് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഡെറോയ് ഡ്യുവേര്‍ട്ടാണ് ഉഗ്രന്‍ ഷോട്ടിലൂടെ വലകുലുക്കിയത്. 71-ാം മിനിറ്റില്‍ മെസ്സിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് കേപ് ഗോളി വൊസീന്യ അവിശ്വസനീയമാംവിധം തട്ടിയകറ്റിയതോടെ നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 സമനില പാലിച്ചു. മത്സരം എക്‌സ്ട്രാ ടൈമിലേക്ക്.

എക്‌സ്ട്രാ ടൈമില്‍ കളി കൂടുതല്‍ നാടകീയമായി. 92-ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസിലൂടെ അര്‍ജന്റീന വീണ്ടും ലീഡെടുത്തു. എന്നാല്‍ മിനിറ്റുകള്‍ക്കകം സിഡ്‌നി ലോപസിന്റെ തകര്‍പ്പന്‍ ഗോളിലൂടെ കേപ് വെര്‍ദെ വീണ്ടും അര്‍ജന്റീനയെ ഒപ്പമെത്തിച്ചു (2-2). ഒടുവില്‍ സ്റ്റേഡിയത്തെ മുഴുവന്‍ നിശബ്ദമാക്കിയ 111-ാം മിനിറ്റിലാണ് മത്സരത്തിന്റെ വിധി മാറിയത്. മെസ്സിയെടുത്ത കോര്‍ണര്‍ കിക്കില്‍ റൊമേറോ തൊടുത്ത ഹെഡര്‍ കേപ് താരം ഡിനെ ബോര്‍ഗസിന്റെ ദേഹത്ത് തട്ടി സെല്‍ഫ് ഗോളായി വലയില്‍ കയറി. സ്‌കോര്‍ 3-2. അവസാന മിനിറ്റുകളില്‍ കേപ് വെര്‍ദെ സമനിലയ്ക്കായി സര്‍വശക്തിയുമെടുത്ത് പോരാടിയെങ്കിലും ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ അര്‍ജന്റീന ആശ്വാസത്തോടെ പ്രീ-ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10