പാർട്ടി തോൽവിയിൽ പരസ്യ സ്വയംവിമർശനവുമായി എ.എൻ. ഷംസീർ; സ്ഥാനാർത്ഥി നിർണ്ണയവും വെള്ളാപ്പള്ളി ബന്ധവും തിരിച്ചടിയായെന്ന് തുറന്നുസമ്മതിക്കൽ
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട കനത്ത പരാജയത്തിന്റെ കാരണങ്ങൾ പരസ്യമായി എണ്ണിപ്പറഞ്ഞ് മുൻ സ്പീക്കറും സിപിഎം നേതാവുമായ എ.എൻ. ഷംസീർ. മലപ്പുറം കാളികാവിൽ സംഘടിപ്പിച്ച കുഞ്ഞാലി രക്തസാക്ഷി ദിനാചരണ പൊതുയോഗത്തിലാണ് ഷംസീറിന്റെ തുറന്നുപറച്ചിൽ. വെള്ളാപ്പള്ളി നടേശന്റെ വിമർശനങ്ങളെ ശക്തമായി പ്രതിരോധിക്കാൻ സാധിച്ചില്ലെന്നും, പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർത്ഥി നിർണ്ണയം വലിയ തോതിൽ പിഴച്ചുവെന്നും അദ്ദേഹം സമ്മതിച്ചു. സ്ഥാനാർത്ഥി നിർണ്ണയം, അയ്യപ്പ സംഗമം, വെള്ളാപ്പള്ളിയെ കൂടെക്കൊണ്ടുനടന്നത് എന്നിവയൊക്കെ തിരിച്ചടിയായെന്ന വിലയിരുത്തലാണ് ഷംസീർ പങ്കുവെച്ചത്.
"ഇങ്ങനെ തോൽക്കുമെന്ന് പ്രതീക്ഷിച്ചില്ല"
മൂന്നാം തുടർച്ചയായ ഭരണം പ്രതീക്ഷിച്ചിരുന്നതായി പ്രസംഗത്തിൽ ഷംസീർ സൂചിപ്പിച്ചു. പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ ലഭിച്ച മുന്നേറ്റത്തിന് ശേഷം ബാക്കി വോട്ടെണ്ണലിൽ എല്ലാം ഒലിച്ചുപോകുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം സിപിഎം സംസ്ഥാന സമിതിയും കേന്ദ്ര കമ്മിറ്റിയും നടത്തിയ ചർച്ചകളിലെ കണ്ടെത്തലുകളാണ് ഷംസീർ തന്റെ പ്രസംഗത്തിൽ പരാമർശിച്ചത്.
പാർട്ടി നേതൃത്വത്തെ വെട്ടിലാക്കി പരസ്യ പ്രതികരണം
പാർട്ടി ചർച്ചകളിലെ ഈ കണ്ടെത്തലുകൾ എം.വി. ഗോവിന്ദൻ അടക്കമുള്ള പ്രമുഖ നേതാക്കൾ ഇതുവരെ മാധ്യമങ്ങൾക്കോ പൊതുസമൂഹത്തിനോ മുന്നിൽ പരസ്യമായി അംഗീകരിച്ചിരുന്നില്ല. മുൻപ് എം.വി. ജയരാജൻ സ്ഥാനാർത്ഥി നിർണ്ണയത്തിലെ പിഴവുകളെ കുറിച്ച് പ്രതികരിച്ചെങ്കിലും പിന്നീട് അത് തിരുത്തുകയായിരുന്നു. എന്നാൽ, ഇതാദ്യമായാണ് ഒരു മുതിർന്ന സംസ്ഥാന നേതാവ് പാർട്ടി പൊതുവേദിയിൽ തെറ്റുകൾ വെട്ടിത്തുറന്ന് പറയുന്നത്. ഷംസീറിന്റെ ഈ സ്വയംവിമർശനം പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ പൊതുവികാരമാണ് പുറത്തുകൊണ്ടുവന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.