'പ്രളയത്തിലും മുങ്ങില്ലെന്ന് പറഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാര്‍ 752 കോടി ഒഴുക്കി'; ഉദ്ഘാടനം കഴിഞ്ഞ് 5 മാസം തികയും മുന്‍പേ എ.സി. റോഡ് വെള്ളത്തിലായി
ഏതു കടുത്ത പ്രളയത്തിലും മുങ്ങില്ലെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ വന്‍ അവകാശവാദത്തോടെ കോടികള്‍ ചെലവഴിച്ച് നവീകരിച്ച ആലപ്പുഴ-ചങ്ങനാശ്ശേരി (എ.സി.) റോഡ് ഉദ്ഘാടനം കഴിഞ്ഞ് അഞ്ചുമാസം തികയും മുന്‍പേ വെള്ളത്തിനടിയിലായി. റോഡിന്റെ പല ഭാഗങ്ങളിലായി മുക്കാല്‍ കിലോമീറ്ററോളം ദൂരത്തിലാണ് നിലവില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. എ.സി. കോളനി, പൂവം, ഒന്നാംകര, പാറക്കല്‍, കിടങ്ങറ ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങളില്‍ റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതം കടുത്ത പ്രതിസന്ധിയിലായി. ചെറിയ വാഹനങ്ങള്‍ പലതും വെള്ളക്കെട്ടില്‍ കുടുങ്ങുന്ന അവസ്ഥയാണുള്ളത്; കിടങ്ങറയില്‍ കേടായ ഒരു കാര്‍ ഉടമ ഉപേക്ഷിച്ചു പോകേണ്ടി വന്നു. വെള്ളപ്പൊക്കത്തിന്റെ തോത് ഉയരുന്നത് ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുത്തുമോ എന്ന ഭീതിയിലാണ് യാത്രക്കാരും പ്രദേശവാസികളും.
2018-ലെ മഹാപ്രളയത്തിൽ എ.സി. റോഡ് ദിവസങ്ങളോളം മുങ്ങിക്കിടന്നതോടെ ആംബുലൻസുകൾ ഉൾപ്പെടെയുള്ള അടിയന്തര വാഹനങ്ങൾക്കോ രക്ഷാപ്രവർത്തകർക്കോ കുട്ടനാട്ടിലേക്ക് എത്താൻ സാധിച്ചിരുന്നില്ല. ഈ ദുരനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഏതു വലിയ പ്രളയത്തിലും ഗതാഗതം തടസ്സപ്പെടാത്ത രീതിയിൽ റോഡ് ഉയരപ്പാതയായി പുനർനിർമിക്കാൻ എൽ.ഡി.എഫ്. സർക്കാർ തീരുമാനിച്ചത്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കെ.എസ്.ടി.പി. വഴി 752 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക രീതിയിലുള്ള ഈ നിർമാണം പൂർത്തിയാക്കിയത്. മുൻപും വെള്ളം കയറിയപ്പോൾ നിർമാണം പൂർത്തിയായില്ലെന്ന് പറഞ്ഞ് അധികൃതർ തടിതപ്പുകയായിരുന്നു. 2020 ഒക്ടോബറിലായിരുന്നു റോഡിന്റെ പുനർനിർമാണോദ്ഘാടനം നടന്നിരുന്നത്.
കുട്ടനാട് വെള്ളത്തിനടിയിലായാലും എ.സി. റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെടില്ലെന്നായിരുന്നു സർക്കാരിന്റെയും അധികൃതരുടെയും പ്രധാന ഉറപ്പ്. പ്രളയം രൂക്ഷമാകുന്ന ഭാഗങ്ങളിൽ മേൽപ്പാലങ്ങളും കോസ്‌വേകളും നിർമിക്കുകയും ജിയോ ടെക്സ്‌റ്റൈൽ സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡിന്റെ ഉയരം വർധിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ, കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാൻ വലിയ ഓടകളും കലുങ്കുകളും സ്ഥാപിച്ചതിനാൽ റോഡിൽ വെള്ളം കെട്ടിക്കിടക്കില്ലെന്നും അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ വാഗ്ദാനങ്ങളെല്ലാം നിലവിലെ മഴയിൽ പാഴാകുന്ന കാഴ്ചയാണ് കാണുന്നത്.
എ.സി. റോഡ് പുനർനിർമാണത്തിന് കരാറൊപ്പിടുകയും നേതൃത്വം നൽകുകയും ചെയ്തവർ ഈ വെള്ളക്കെട്ടിന് കൃത്യമായ മറുപടി പറയണമെന്ന് റെജി ചെറിയാൻ എം.എൽ.എ. ആവശ്യപ്പെട്ടു. കിലോമീറ്ററിന് 24 കോടിയോളം രൂപ ചെലവഴിച്ചിട്ടും, വലിയ പ്രളയസാഹചര്യം ഇല്ലാതിരുന്നിട്ടുപോലും റോഡ് വെള്ളത്തിലാകുന്നത് നിർമാണത്തിലെ വീഴ്ചയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഓട പ്ലസ് ലെവലിലും റോഡ് മൈനസ് ലെവലിലും നിർമിച്ചതടക്കം വലിയ അശാസ്ത്രീയതയാണ് ഇവിടെ നടന്നിരിക്കുന്നത്. റോഡുനിർമാണത്തിലെ അപാകങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരുടെ വീഴ്ചകളെക്കുറിച്ചും അടിയന്തരമായി പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.