സംസ്ഥാനത്ത് കനത്ത മഴ; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് റെഡ് അലർട്ടും ശക്തമായ മഴ മുന്നറിയിപ്പും തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കർശന ജാഗ്രതാ നിർദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. വിനോദസഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകൾക്കും പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലും സമീപ പ്രദേശങ്ങളിലുമുള്ള വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങളുമായി ബന്ധപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകൾ എന്നിവിടങ്ങളിൽ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് നിർദേശത്തിൽ പറയുന്നു.
മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ഇത്തരം മേഖലകളിൽ വിനോദസഞ്ചാരികളുടെ പ്രവേശനം നിയന്ത്രിക്കണം. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ എത്തുന്ന സഞ്ചാരികൾക്ക് മുന്നറിയിപ്പുകളും അടിയന്തര സഹായ നമ്പറുകളും വ്യാപകമായി ലഭ്യമാക്കണമെന്നും, ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ ആരംഭിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കേരള-കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്.
ഇതിന്റെ ഭാഗമായി കാസർകോട്, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, ബേപ്പൂർ, പൊന്നാനി, അഴീക്കൽ, കൊച്ചി, ആലപ്പുഴ, നീണ്ടകര (കൊല്ലം), തിരുവനന്തപുരം തുറമുഖങ്ങളിൽ ലോക്കൽ ക്വാഷനറി സിഗ്നൽ നമ്പർ III (മൂന്നാം നമ്പർ ജാഗ്രതാ സിഗ്നൽ) ഉയർത്താൻ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നിർദേശം നൽകി.
മത്സ്യത്തൊഴിലാളികൾ, ചെറുവള്ള ഉടമകൾ, ബോട്ടുടമകൾ, തീരദേശ യാത്രക്കാർ എന്നിവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ അവഗണിക്കരുതെന്നും അറിയിച്ചു.
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വിനോദസഞ്ചാരികളും ജാഗ്രത പുലർത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അഭ്യർഥിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.