33 ദിവസം കൊണ്ട് 391.75 കോടി; ഓണക്കാലത്ത് സപ്ലൈകോ വിൽപ്പനയിൽ വൻ കുതിപ്പ്
തിരുവനന്തപുരം: ഓണക്കാലത്ത് സപ്ലൈകോയുടെ വിൽപ്പനയിൽ വൻ വർധന. ഓഗസ്റ്റ് 24 ഉച്ചവരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞ 33 ദിവസത്തിനിടെ സപ്ലൈകോയുടെ ആകെ വിറ്റുവരവ് 391.75 കോടി രൂപയിലെത്തി. ഓഗസ്റ്റ് ഒന്നിന് ശേഷമുള്ള വിൽപ്പന മാത്രം 320 കോടി രൂപയാണ്.
കഴിഞ്ഞ വർഷം ഓണക്കാലത്ത് ഓഗസ്റ്റ് ഒന്ന് മുതൽ സെപ്റ്റംബർ നാല് വരെയുള്ള 35 ദിവസങ്ങളിൽ സപ്ലൈകോയുടെ വിറ്റുവരവ് 385 കോടി രൂപയായിരുന്നു. എന്നാൽ ഈ വർഷം ഓണം ഫെയറുകളിലും സപ്ലൈകോ വിൽപ്പനശാലകളിലും തിരക്ക് വർധിച്ചതോടെ 33 ദിവസംകൊണ്ട് തന്നെ കഴിഞ്ഞ വർഷത്തെ കണക്ക് മറികടന്ന് 391.75 കോടി രൂപയുടെ വിറ്റുവരവ് നേടാൻ കഴിഞ്ഞു.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലെ മെഗാ ട്രേഡ് ഫെയറുകൾ ഉൾപ്പെടെയുള്ള ജില്ലാ ഫെയറുകളിൽനിന്ന് ഇതുവരെ 4.65 കോടി രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. തിരുവനന്തപുരം മെഗാ ട്രേഡ് ഫെയറിൽനിന്ന് മാത്രം 81 ലക്ഷം രൂപയുടെ വിൽപ്പന രേഖപ്പെടുത്തി. ഓണക്കാലത്ത് അവശ്യസാധനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനായി ഒരുക്കിയ ഓണം ഫെയറുകളിലേക്കും സപ്ലൈകോ വിൽപ്പനശാലകളിലേക്കും വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ഉത്രാട ദിനമായ ഓഗസ്റ്റ് 25നും സപ്ലൈകോ വിൽപ്പനശാലകളും ഓണം ഫെയറുകളും തുറന്ന് പ്രവർത്തിക്കും. ഓണത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കുന്നതിനായാണ് വിൽപ്പനശാലകൾ പ്രവർത്തിക്കുന്നത്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.