യോഗയ്ക്ക് ജാതി - മത വര്‍ണ വിവേചനങ്ങളില്ല: മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: ആരോഗ്യ സംരക്ഷണത്തിനായി ആര്‍ക്കും പരിശീലിക്കാവുന്ന വ്യായാമ മുറയാണ് യോഗയെന്നും അതിന് ജാതിയോ മതമോ വര്‍ണ വിവേചനമോ ഇല്ലെന്നും ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. ആയുഷ് വകുപ്പ് നാഷണല്‍ ആയുഷ് മിഷനുമായി സഹകരിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യല്‍ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിനുള്ള വിമുഖതയും അന്തരീക്ഷ മലിനീകരണവും ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതുമെല്ലാമാണ് പകര്‍ച്ച വ്യാധികള്‍ പടരാനിടയാക്കുന്നത്. വ്യായാമത്തിലൂടെ അസുഖങ്ങളെ പ്രതിരോധിക്കണം. അവനവനിഷ്ടമുള്ള വ്യായാമമുറ സ്വീകരിക്കാം. കുട്ടികള്‍ ഇന്ന് കളിയ്ക്കാന്‍ ഇറങ്ങാതെ യൂട്യൂബിലും കാര്‍ട്ടൂണ്‍ ചാനലുകളിലും സമയം ചെലവഴിക്കുന്ന സ്ഥിതിയുണ്ട്. അവരെ വ്യായാമം ശീലിപ്പിക്കണം. ഏതു വ്യായാമത്തിന്റെയും ലക്ഷ്യം ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കലാണ്. യോഗ ചെയ്യുന്നവര്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ ദിവസം ചെയ്താല്‍ പോരെന്നും ദിവസേന അരമണിക്കൂറെങ്കിലും അതിനായി സമയം കണ്ടെത്തണം. വ്യായാമത്തിന്റെ ഗുണം സ്വന്തം ജീവിതം കൊണ്ട് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് കഴിയണം. സ്ഥിരമായി ജോഗിംഗ് ചെയതാണ് താന്‍ ആരോഗ്യം നിലനിര്‍ത്തുന്നത്. അലോപ്പതിയും ആയുഷ് വകുപ്പും ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ് ആരോഗ്യ സംരക്ഷണ രംഗത്ത് ആവശ്യമെന്നും മന്ത്രി.കെ.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ഓഫീസ് ജോലികള്‍ക്കായി കൂടുതല്‍ സമയം ചെലവിടുന്നവര്‍ക്കുള്ള ചെയര്‍ യോഗയെക്കുറിച്ചുള്ള വീഡിയോ മന്ത്രി പ്രകാശനം ചെയ്തു. തുടര്‍ന്ന് നടന്ന സമൂഹ യോഗാചരണത്തിലും മന്ത്രി പങ്കെടുത്തു. ആരോഗ്യകരമായ വാര്‍ദ്ധക്യം യോഗയിലൂടെ എന്ന സന്ദേശമുയര്‍ത്തിയാണ് ഈ വര്‍ഷം യോഗാ ദിനം ആചരിച്ചത്. നാഷണല്‍ ആയുഷ് മിഷന്‍ കേരളം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ അനു.എസ്.നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ അനുകുമാരി ഐ.എ.എസ്, ഐ.എസ്.എം ഡയറക്ടര്‍ ഡോ പ്രിയ.കെ.എസ്, ഹോമിയോ മെഡിക്കല്‍ എഡ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ ആന്‍ഡ് കണ്‍ട്രോളിംഗ് ഓഫീസര്‍ ഡോ.ടി.കെ.വിജയന്‍, ആയുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ.ഇന്ദുകല.പി.ആര്‍, നാഷണല്‍ ആയുഷ് മിഷന്‍ കേരളം നോഡല്‍ ഓഫീസര്‍ അജിത.എ, ഐ.എസ്.എം ഡിപ്പാര്‍ട്ട്മെന്റ് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.മിനി.എസ്.പൈ, ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രിന്‍സി സെബാസ്റ്റ്യന്‍, ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ഗായത്രി.ആര്‍.എസ്, ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ (ഐഎസ്എം) ഡോ.മുഹ്സീന എച്ച്, ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ (ഹോമിയോപ്പതി) ഡോ.ആര്‍.ജയനാരായണന്‍ എന്നിവര്‍ സംസാരിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.