"പി.എം ശ്രീ സംഘപരിവാറിന്റെ കുഞ്ഞ്; പദ്ധതിയിൽ ഒപ്പിട്ടത് പിണറായി, അന്ന് മിണ്ടാതിരുന്ന എസ്.എഫ്.ഐക്ക് ഇന്ന് എന്ത് ധാർമ്മികത?": അലോഷ്യസ് സേവ്യർ
കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ സ്കൂൾ പദ്ധതിയുമായി യു.ഡി.എഫ് സർക്കാർ മുന്നോട്ട് പോകാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ, തങ്ങളുടെ ശക്തമായ നിലപാട് വ്യക്തമാക്കി കെ.എസ്.യു രംഗത്ത്. സംഘപരിവാർ അജണ്ടയുള്ള പി.എം ശ്രീ പദ്ധതിക്കെതിരെ തെരുവിൽ സമരം ചെയ്ത് തല്ലുകൊണ്ടവരാണ് കെ.എസ്.യുക്കാരെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓർമ്മിപ്പിച്ചു. സ്വന്തം മന്ത്രിസഭയെ പോലും അറിയിക്കാതെ, ബി.ജെ.പി സർക്കാരിന്റെ ആജ്ഞയനുസരിച്ച് പോയി ഒപ്പിട്ടുകൊടുത്ത പിണറായി വിജയൻ സർക്കാരിനെതിരെ അന്ന് ഒരക്ഷരം പോലും ഉരിയാടാത്ത എസ്.എഫ്.ഐക്ക് ഇന്ന് ഈ വിഷയത്തിൽ സംസാരിക്കാൻ എന്ത് ധാർമ്മിക അവകാശമാണുള്ളതെന്നും അദ്ദേഹം ചോദ്യം ചെയ്തു.
ഭരണം കിട്ടുമ്പോൾ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കുന്ന ശൈലി കെ.എസ്.യുവിനില്ലെന്ന് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. ഇന്ത്യയുടെ പാഠപുസ്തകങ്ങളെയും കലാശാലകളെയും കാവിവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള സംഘപരിവാറിന്റെ കുഞ്ഞാണ് പി.എം ശ്രീ പദ്ധതി. പാഠപുസ്തകങ്ങളിൽ നിന്ന് ജവഹർലാൽ നെഹ്റു മുതൽ മൗലാനാ അബ്ദുൾ കലാം ആസാദ് വരെയുള്ള നേതാക്കളെയും രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തെയും മായ്ച്ചുകളയാനുള്ള നീക്കത്തോടാണ് എൽ.ഡി.എഫ് സർക്കാർ അന്ന് പൊരുത്തപ്പെട്ടത്. സംഘപരിവാറിന് വിധേയപ്പെട്ട പിണറായി സർക്കാരിന്റെ നയങ്ങളോടുള്ള ശക്തമായ വിയോജിപ്പ് കൊണ്ടുകൂടിയാണ് ജനങ്ങൾ യു.ഡി.എഫിനെ അധികാരത്തിലേറ്റിയത്. അത് യു.ഡി.എഫ് നേതൃത്വം മനസ്സിലാക്കുന്നുണ്ടെന്നാണ് കരുതുന്നത്.
മുൻ സർക്കാർ ഒപ്പിട്ട പദ്ധതിയായതിനാൽ ഇതിൽ നിന്ന് പിന്മാറാൻ സംസ്ഥാന സർക്കാരിനുണ്ടാകുന്ന മുഴുവൻ സാങ്കേതിക ബുദ്ധിമുട്ടുകളും കെ.എസ്.യുവിന് ബോധ്യമുണ്ട്. വിഷയത്തിൽ മന്ത്രിസഭാ ഉപസമിതിയെ നിയമിക്കാനുള്ള യു.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ, പദ്ധതിയുമായി ബന്ധപ്പെട്ട തങ്ങളുടെ മുഴുവൻ ആശങ്കകളും സർക്കാരിനെ അറിയിക്കും. ഈ വിഷയത്തിൽ തെരുവിൽ സമരം ചെയ്ത വിദ്യാർത്ഥി സംഘടനയെന്ന നിലയിൽ കെ.എസ്.യുവിനെയും, സമരം ചെയ്യാത്ത എസ്.എഫ്.ഐ ഒഴികെയുള്ള മുഴുവൻ വിദ്യാർത്ഥി സംഘടനകളെയും വിശ്വാസത്തിലെടുക്കാൻ സർക്കാർ തയ്യാറാകണം. എസ്.എസ്.എ പോലുള്ള പദ്ധതികളുടെ ഫണ്ടുകളുമായി ബന്ധപ്പെട്ട കേന്ദ്ര അവഗണനയ്ക്ക് പരിഹാരം കാണാൻ നിയമനടപടികളുടെ സാധ്യതകൾ സർക്കാർ പരിശോധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള സർക്കാരിനെ സാമ്പത്തികമായി വീർപ്പുമുട്ടിക്കാനാണ് കേന്ദ്രം തുനിയുന്നതെങ്കിൽ, സംസ്ഥാന സർക്കാരിന് വേണ്ടി തെരുവിൽ പോരാടാൻ കെ.എസ്.യു തയ്യാറാണ്. അതല്ലാതെ, മാധ്യമങ്ങളിൽ വരുന്ന തലയും വാലുമില്ലാത്ത വാർത്തകൾക്ക് അപ്പപ്പോൾ മറുപടി നൽകുക എന്നതല്ല കേരളത്തിലെ കെ.എസ്.യുവിന്റെ ഉത്തരവാദിത്വമെന്നും അലോഷ്യസ് സേവ്യർ ഫേസ്ബുക്കിൽ കുറിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.