മാസപ്പടി കേസ്: ഇഡി വല മുറുക്കുന്നു; വീണയുടെ മൊഴികളില്‍ പൊരുത്തക്കേട്; അന്വേഷണം മുഹമ്മദ് റിയാസിലേക്കും
സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം മുൻമന്ത്രി മുഹമ്മദ് റിയാസിലേക്കും വ്യാപിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരുങ്ങുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും റിയാസിന്റെ ഭാര്യയുമായ വീണ തൈക്കണ്ടിയിലിന് സിഎംആർഎൽ കമ്പനിയിൽ നിന്ന് ലഭിച്ച കോടികൾ എപ്രകാരമാണ് വിനിയോഗിച്ചത് എന്ന് കണ്ടെത്താനാണ് ഇഡിയുടെ ഈ നിർണായക നീക്കം. സിഎംആർഎല്ലിൽ നിന്ന് വീണയ്ക്ക് 2.78 കോടി രൂപ ലഭിച്ചതായി ഇഡി കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഇതുമായി ബന്ധപ്പെട്ട കൃത്യമായ രേഖകൾ ഹാജരാക്കാൻ അവർക്ക് സാധിച്ചിട്ടില്ല. രണ്ട് തവണ ചോദ്യം ചെയ്തപ്പോഴും വീണ നൽകിയ മൊഴികളിൽ കടുത്ത പൊരുത്തക്കേടുകൾ ഉണ്ടായ പശ്ചാത്തലത്തിലാണ് അന്വേഷണം കുടുംബാംഗങ്ങളിലേക്ക് കൂടി നീളുന്നത്.
2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് വിവാദമായ ഈ പണം വീണയ്ക്ക് ലഭിക്കുന്നത്. തുടർന്ന് 2020 ജൂണിലായിരുന്നു മുഹമ്മദ് റിയാസും വീണയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം ഈ തുക ഏതൊക്കെ രീതിയിലാണ് ഇരുവരും വിനിയോഗിച്ചത് എന്നതിലാണ് കേന്ദ്ര ഏജൻസിക്ക് ശക്തമായ സംശയമുള്ളത്. വീണയുടെയും റിയാസിന്റെയും ബാങ്ക് അക്കൗണ്ടുകൾ തമ്മിൽ എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി റിയാസിന്റെ അക്കൗണ്ട് വിവരങ്ങൾ ഇഡി വിശദമായി പരിശോധിക്കും.
കേസിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള സാധ്യതകളും ഇഡി സജീവമായി ആരായുന്നുണ്ട്. സിഎംആർഎൽ കമ്പനിക്ക് സർക്കാർ നൽകിയ വഴിവിട്ട സഹായങ്ങളുടെ പ്രത്യുപകാരമാണോ ഈ കരാറെന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. ഈ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള ഇടപെടലുകളോ സ്വാധീനങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.