ഐഫോൺ മുതൽ മാക് വരെ ഇനി ലീസിൽ ; ചിപ്പ് ക്ഷാമത്തിനിടെ പുതിയ നീക്കവുമായി ആപ്പിൾ
മാക്, ഐപാഡ് തുടങ്ങിയ ആപ്പിൾ ഉപകരണങ്ങളുടെ വില അടുത്തിടെ വർധിപ്പിച്ചതിന് പിന്നാലെ പുതിയൊരു പദ്ധതിയുമായി ടെക് ഭീമൻ ആപ്പിൾ രംഗത്ത്. നിർമിതബുദ്ധി (എഐ) വ്യാപകമാകുന്നതോടെ ഡേറ്റാ സെന്ററുകളുടെ എണ്ണം വർധിക്കുകയും അതിന്റെ ഫലമായി മെമ്മറി ചിപ്പുകളുടെ ലഭ്യതയിൽ സമ്മർദം കൂടുകയും ചെയ്ത സാഹചര്യത്തിലാണ് ഉപകരണങ്ങൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്ന പുതിയ പദ്ധതിക്ക് ആപ്പിൾ തുടക്കമിടുന്നത്.
ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം, ‘ആപ്പിൾ അപ്ഗ്രേഡ്’ എന്ന പേരിലുള്ള ലീസ്-ടു-ഓൺ പ്രോഗ്രാം യുഎസിൽ ജൂലായ് 28ന് അവതരിപ്പിക്കാൻ ആപ്പിൾ ഒരുങ്ങുകയാണ്. ഏറ്റവും പുതിയ ആപ്പിൾ ഹാർഡ്‌വെയർ ശ്രേണിയിലെ ഭൂരിഭാഗം ഉൽപ്പന്നങ്ങളും പദ്ധതിയിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്. ഐഫോൺ, മാക്, ഐപാഡ്, ആപ്പിൾ വാച്ച് തുടങ്ങിയ ഉപകരണങ്ങൾക്ക് ഈ പദ്ധതി ബാധകമായിരിക്കും.
കാർ ലീസിങ് രീതിയോട് സാമ്യമുള്ളതായിരിക്കും ആപ്പിൾ അപ്ഗ്രേഡ് പദ്ധതി. ഉപയോക്താക്കൾ ഉപകരണത്തിനായി പ്രതിമാസ തുക അടയ്ക്കണം. നിശ്ചിത കാലയളവ് പൂർത്തിയായ ശേഷം ഉപകരണം സ്വന്തമാക്കാനുള്ള അവസരം ലഭിക്കും. ഉപകരണം സ്വന്തമാക്കാൻ താൽപര്യമില്ലെങ്കിൽ അത് തിരികെ നൽകുകയോ പുതിയ മോഡലിലേക്ക് അപ്ഗ്രേഡ് ചെയ്യുകയോ ചെയ്യാം.
നിലവിൽ ആപ്പിൾ നൽകുന്ന ഫൈനാൻസിങ് പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി പ്രതിമാസ പേയ്മെന്റ് ഓപ്ഷനായാണ് പുതിയ പദ്ധതി അവതരിപ്പിക്കുന്നത്. ഐഫോണുകൾക്കും ആപ്പിൾ വാച്ചുകൾക്കും 24 മാസത്തെ ലീസ് കാലാവധിയും, മാക്, ഐപാഡ് മോഡലുകൾക്ക് 36 മാസത്തെ കാലാവധിയുമാണ് നിശ്ചയിച്ചിരിക്കുന്നത്.
പദ്ധതിയിൽ ചേരുന്നതിനായി ഉപഭോക്താക്കൾക്ക് ഒരു സോഫ്റ്റ് ക്രെഡിറ്റ് ചെക്ക് ആവശ്യമായിരിക്കും. കാലാവധി അവസാനിക്കുന്നതിന് മുമ്പ് പണമടച്ച് ഉപകരണം സ്വന്തമാക്കാനും, ലീസ് കാലയളവിനിടെ പുതിയ മോഡലിലേക്ക് മാറാനും, കാലാവധി പൂർത്തിയായ ശേഷം ഉപകരണം കൈവശം വയ്ക്കാനും സാധിക്കും. എന്നാൽ ചില സാഹചര്യങ്ങളിൽ അധിക ഫീസ് ബാധകമായേക്കാമെന്നാണ് വിവരം.
അതേസമയം, ആപ്പിളിന്റെ ഇൻഷുറൻസ്, സംരക്ഷണ സേവനമായ ആപ്പിൾ കെയർ ഈ പദ്ധതിയുടെ ഭാഗമല്ലെന്നത് ശ്രദ്ധേയമാണ്. കൂടാതെ ചില കുറഞ്ഞ വിലയിലുള്ള മോഡലുകളും പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആപ്പിൾ വാച്ച് SE, എൻട്രി-ലെവൽ ഐപാഡ്, ഐഫോൺ 16, വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന മാക്ബുക്ക് നിയോ എന്നിവ പദ്ധതിയിൽ ഉൾപ്പെടില്ലെന്നാണ് റിപ്പോർട്ട്.
ബിസിനസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള ഉപകരണ വാങ്ങലുകളും ഈ പദ്ധതിയുടെ പരിധിയിൽ വരില്ല. ഐഫോണുകളുടെ വില നിലവിൽ വർധിപ്പിച്ചിട്ടില്ലെങ്കിലും, ആഗോള ചിപ്പ് ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ഭാവിയിലെ വിലനിലവാരത്തെക്കുറിച്ച് ഉറപ്പ് നൽകാനാകാത്ത സാഹചര്യത്തിലാണ് ആപ്പിളിന്റെ പുതിയ നീക്കം.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.